2020, മേയ് 2, ശനിയാഴ്‌ച

അയ്യപ്പപ്പണിക്കർ

അഗ്നിപൂജ

അയ്യപ്പപ്പണിക്കർ


ആദിരാവിന്റെയനാദിപ്രകൃതിയി-
ലാരംഭമിട്ടോരസംസ്കൃതചിന്തയിൽ
നീറിയുറഞ്ഞുമുടഞ്ഞുമുരുകിയും
ഭൂതപ്രപഞ്ചമൊരുക്കും സനാതന
കാലമതിന്റെ ചെതുമ്പലെരിഞ്ഞൊരു
നാളമുയർന്നു തെളിഞ്ഞതാണഗ്നി നീ

സൂരചക്രത്തിലൊതുങ്ങി വിളങ്ങിയ
വീരരസത്തെപ്പകർന്നു കൊടുക്കയാൽ
തൻ കരൾ കൊത്തി വിഴുങ്ങുവാനെത്തുന്ന
വൻകഴുകന്റെ ചിറകടിയേല്ക്കിലും
ഞെട്ടാതദമ്യമായ്‌ തൽസിരാചക്രത്തി-
ലദ്ഭുതവീര്യമായ്‌ നിന്നതാണഗ്നി നീ

അഗ്നിസ്ഫുലിംഗമെ, നിന്നെ പ്രതീക്ഷിച്ചു
നിൽക്കുമിക്കാട്ടിലെ വന്മരക്കൊമ്പുകൾ
തങ്ങളിലുള്ള ജലാംശമൊരു ചുടു-
കണ്ണുനീരാവിയായ്‌ വിണ്ണിനു നല്കിയും
പിന്നെയും പിന്നെയും പച്ചപ്പൊടിപ്പുകൾ
തുന്നിവയ്ക്കുന്നതും നിൻ കരുണാമൃതം

പഞ്ചേന്ദ്രിയങ്ങളറുത്തു ഹോമിച്ചതാം
വൻ ചിതാജ്ജ്വാലതൻ ഗ്രീഷ്മാന്തരത്തിലും
നന്മയും തിന്മയും സ്നേഹമോഹങ്ങളും
ഒന്നായുറയുന്ന മഞ്ഞുകാലത്തിലും
വൻതപം ചെയ്തമരത്വം ലഭിക്കുന്ന
സഞ്ചിതപുണ്യപരിപാകമഗ്നി നീ

എന്നയലത്തെപ്പടിപ്പുര കാത്തിടു-
മെണ്ണവിളക്കിൻ തിരിയുടെ നാമ്പിലായ്‌
മഞ്ഞിൻ കുളിർമയുമോർമതൻ തുമ്പിലെ
മന്ദസ്മിതവുമായ്‌ നിൽക്കും വെളിച്ചമേ,
ആ വെളിച്ചത്തിന്റെ നേരിയ സൗഹൃദ-
മാധുരിയൂറിവരുന്നതുമഗ്നി നീ
കണ്ണുനീർ ദീർഘനിശ്വാസമായ്‌ മാറ്റിയും
കാളമേഘത്തെക്കടലാക്കിമാറ്റിയും
കല്ലും മലകളും കല്ലോലമാക്കിയും
കാലപ്രവാഹകളഗീതി പാടിയും
ഉദ്രസമാസ്മരവിദ്യുല്ലതികപോൽ
കത്തിനിൽക്കുന്ന മഹാശക്തിയാണു നീ

പണ്ടുകാലത്തു മറന്നിട്ടു പോന്നോരു
സംഹാരരാക്ഷസശക്തിശാപങ്ങളെ
ഒന്നിച്ചുകൂട്ടി ജ്വലിപ്പിച്ചു മാനവ-
ജന്മത്തിനുഗ്രവിപത്തായ്‌ വരുന്ന നീ
കണ്ണിമയ്ക്കുന്നതിൻ മുൻപിലീ വിശ്വങ്ങൾ
വെണ്ണീറിടുമണുസ്ഫോടനമായിടാം

ഖാണ്ഡവമെത്ര ദഹിച്ചു നീ, കൗരവ-
പാണ്ഡവരാജ്യങ്ങളെത്ര ദാഹിച്ചു നീ
സൂര്യാന്വയങ്ങളും ചന്ദ്രാന്വയങ്ങളും-
മാര്യപുരാതനത്വത്തിൽ ഹോമിച്ചു നീ
മായാവിവശതമായവ, പിന്നെയു-
മോരോതരം പുനഃസൃഷ്ടി മോഹിക്കയാം

ആൺമയിൽപ്പീലിയിൽ മാരിവിൽ ചാർത്തി നീ
ആൺകുയിൽ കണ്ഠം പ്രണയാർദ്രമാക്കി നീ
അന്തിവിൺമുറ്റത്തൊരായിരം കൈത്തിരി-
ത്തുമ്പും നനച്ചുകൊളുത്തി നിരത്തി നീ
ഇന്നെനിക്കോജസ്സുതന്നു നീ,യെന്റെയി-
പ്പെണ്ണിനൊരോമനച്ചന്തം വരുത്തി നീ

പുറ്റിനകത്തെ രസതന്ത്രവിദ്യയാൽ
ദുഷ്ടനാം കാട്ടാളനെക്കവിയാക്കിയും
ദുഷ്ടപൂർവങ്ങളല്ലാത്തോരനുഭവ-
സിദ്ധികൾ മുക്കുവക്ടാത്തനു നല്കിയും
സൃഷ്ടിയും സംഹാരവുമൊരുമിപ്പിച്ചു
വൃഷ്ടിയും വേനലും കൂട്ടിക്കൊരുത്തു നീ

ആദിരേതസ്സാ,യനാദ്യന്തവീചിയായ്‌
പ്രാചിപ്രതീചിപ്രണയപ്രതീകമായ്‌
ഈറ്ററതൊട്ടു ചുടലക്കളംവരെ-
ക്കൂട്ടുമറുക്കാതെയെന്നിഷ്ടതോഴനായ്
എന്നെയും നിന്നെയുമൊപ്പം ഭരിക്കുന്ന
ദിവ്യപ്രപഞ്ചവിധാനമാണഗ്നി നീ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...