2021, മേയ് 2, ഞായറാഴ്‌ച

വാസനാവികൃതി - പാഠവിശകലനം റെജി കവളങ്ങാട്


വാസനാവികൃതി
മലയാളത്തിലെ ആദ്യത്തെ ചെറുകഥ എന്ന് പ്രസിദ്ധമായ രചനയാണ് വാസനാവികൃതി.കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായരാണ്  കഥാകൃത്ത്,പ്രശസ്തനായ പത്രപ്രവർത്തകനും  ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (1861- 1914). കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ അദ്ദേഹം കൃതികൾ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ, പ്രത്യേകിച്ചും സാമൂഹികാസമത്വത്തെ കേസരി നിശിതമായി വിമർശിച്ചിരുന്നു.

 1860 ൽ തളിപ്പറമ്പ് വെരിഞ്ചല്ലൂർ ഗ്രാമത്തിലെ ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് ഹരിദാസൻ സോമയാജിപ്പാടിന്റെയും, കുഞ്ഞാക്കമ്മയുടെയും രണ്ടാമത്തെമകനായി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ജനിച്ചു. സെയ്ദാപ്പേട്ട കാർഷിക കോളജിൽ ചേർന്ന് കൃഷിശാസ്ത്രത്തിൽ ബിരുദമെടുത്തു. ശാസ്ത്രീയമായി അഭ്യസിച്ച് കൃഷിയിലേർപ്പെട്ട ഒന്നാമത്തെ മലബാറുകാരൻ ജന്മിയും കൃഷിക്കാരനുമാണ് കുഞ്ഞിരാമൻ നായനാർ.1891-ൽ കേസരി എഴുതിയ "വാസനാവികൃതി' മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കപ്പെടുന്നു. കേരളസഞ്ചാരി, കേരളപത്രിക എന്നീ പത്രങ്ങളുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.1892-ൽ നായനാർ മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അംഗമായി. ജോർജ് ചക്രവർത്തിയുടെ പട്ടാഭിഷേകോത്സവകാലത്ത് ബ്രിട്ടീഷ് സർക്കാർ കീർത്തി മുദ്രനൽകി നായനാരെ ആദരിച്ചിരുന്നു. 1912-ൽ നായനാർ മദിരാശി നിയമസഭയിൽ അംഗമായി. മലബാർ, ദക്ഷിണ കർണ്ണാടകം എന്നീ ജില്ലകളിലെ ജന്മിമാരുടെ പ്രതിനിധിയായിട്ടാണ് നിയമസഭാംഗമായി പോയത്. 1914 നവംബർ 14-ന് നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഹൃദയസ്തംഭനത്താൽ കുഴഞ്ഞുവീണ് മരിച്ചു.

വാസനാവികൃതി,
ദ്വാരക,
മേനോക്കിയെ കൊന്നതാരാണ്?,
മദിരാശിപ്പിത്തലാട്ടം,
പൊട്ടബ്ഭാഗ്യം,
കഥയൊന്നുമല്ല  എന്നിവയാണ് നായനാരുടെ പ്രധാന കൃതികൾ . 

മലയാളത്തിലെ ആദ്യത്തെ ചെറുകഥ ആണ് വാസനവികൃതി . ഒരു കള്ളന്റെ കഥ ആയിട്ടാണ് ഇത് എഴുതിയിട്ടുള്ളത് ഇക്കണ്ടക്കുറുപ്പ് എന്നാണയാളുടെ പേര് , തൻറെ തറവാട്ടിൽ ഒരു കൂട്ടർ നല്ലവരും ഒരു കൂട്ടർ കള്ളന്മാരും ആണ് എന്ന് ഇക്കണ്ടക്കുറുപ്പ് പറയുന്നു. ബാല്യത്തിൽ നല്ല വിദ്യാഭ്യാസം നേടിയ ആളാണ് അയാൾ, എന്നാൽ പാരമ്പര്യ രീതിയനുസരിച്ച് ഒരു കള്ളനായിത്തീരുന്നു.  മോഷ്ടാവായി അലഞ്ഞുതിരിയുന്നതിനിടെ തൃശ്ശിവപേരൂരിനടുത്ത്  ഒരിടത്ത് അയാൾ മോഷണം നടത്തുന്നു. മോഷണം നടത്തിയ വീട്ടിലെ മകൻ തന്നെയാണ് അയാളെ അങ്ങോട്ട് വിളിച്ചു കൊണ്ടു പോയത്.അച്ഛനെ മയക്കിക്കിടത്തുവാൻ കള്ളൻ മകൻറെ കയ്യിൽ ഏൽപ്പിച്ചിരുന്ന മയക്കുമരുന്ന്  മകൻ മുഴുവനായും പാലിൽ കലക്കി  കൊടുക്കുകയും അച്ഛൻ കൊല്ലപ്പെടുകയും ചെയ്യുന്നു.മോഷ്ടിച്ച വകയിൽ കള്ളന് ധാരാളം പണവും ആഭരണങ്ങളും ലഭിക്കുന്നു , കിട്ടിയ ആഭരണങ്ങൾ അയാൾ തൻറെ കാമുകിയായ കല്യാണിക്കുട്ടിക്ക് കൊടുക്കുന്നു , അവൾ  അതിൽ നിന്ന് ഒരു മോതിരം എടുത്ത് ഇക്കണ്ടക്കുറുപ്പിന്റെ വിരലിൽ അണിയിക്കുന്നു. അത് അയാളുടെ വിരലിന് പാകമായിരുന്നില്ല പോലീസിൻറെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടുവാൻ കള്ളൻ മദിരാശിയിലേക്ക് നാടുവിടുന്നു. അവിടെ വെച്ച് ഒരു ദിവസം ഒരു തേവിടിശ്ശിയെ നോക്കിനിന്ന പുരുഷന്മാരിൽ ഒരാളുടെ പോക്കറ്റിൽ നിന്നും കള്ളൻ പേഴ്സ് അടിച്ചു മാറ്റുന്നു. മുറിയിലെത്തിയപ്പോൾ തൻറെ മോതിരം നഷ്ടപ്പെട്ടു എന്ന് കള്ളനു മനസ്സിലാവുകയും അയാൾ പോലീസിൽ പരാതിപ്പെടുകയും ചെയ്യുന്നു . മോഷണത്തിന് ഇടയിൽ മോതിരം മറ്റേ ആളിന്റെ പോക്കറ്റിൽ ഊരി വീണതായിരുന്നു.കള്ളനെ പോലീസ് അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്നു. ശിക്ഷ കഴിഞ്ഞു വരുന്ന കള്ളൻ താൻ മോഷണം നിർത്തുകയാണെന്നും തീർത്ഥാടനത്തിന് പോവുകയാണ് എന്നും പറഞ്ഞുകൊണ്ട് കഥ അവസാനിക്കുന്നു.

മലയാളത്തിലെ മികച്ച കഥകളിൽ ഒന്നായിട്ടാണ് വാസനവികൃതിയെ കരുതുന്നത്.കഥാപാത്രം സ്വയം കഥ പറയുന്നതും , സ്വയം പരിഹസിക്കുന്നതും , ജന്മവാസനകൾക്ക് വിധേയമായി പ്രവർത്തിക്കുന്നതും കഥയുടെ പ്രത്യേകതയാണ്. ഫലിത മസൃണമായ രീതിയിൽ കഥ പറയുവാനും നായനാർ ശ്രദ്ധിച്ചിരിക്കുന്നു. നയനാരുടെ മറ്റു കഥകളിൽ അക്കാലത്തെ സംസാരഭാഷയിൽ കഥാപാത്രങ്ങൾ സംസാരിക്കുന്നുണ്ടെങ്കിലും വാസനവികൃതിയിൽ അത് കാണുന്നില്ല മാത്രമല്ല സംസ്കൃത ശ്ലോകവും പ്രയോഗങ്ങളും കടന്നുവരുന്നുണ്ട്. 
രതി വാസന, ആധിപത്യ വാസന , അക്രമവാസന , ആത്മീയജീവിതവാസന തുടങ്ങിയ ജന്മവാസനകളിൽ പെട്ടാണ് കള്ളൻ ഓരോന്ന് ചെയ്യുന്നത്. കള്ളൻ തൻറെ തറവാടിനെക്കുറിച്ച് വിവരിക്കുന്നിടത്ത് ഫലിതം കടന്നുവരുന്നു. അയാൾ പോലീസിന്റെ പിടിയിൽ പെടുന്നത് തന്നെ ഒരു മണ്ടത്തരം കാണിച്ചിട്ടാണ് അവിടെയും ഫലിതം കാണാൻ കഴിയും. മോഷണം അക്രമ വാസനയുടെ ഫലമാണ്.മോഷ്ടിച്ച വീട്ടിലെ മകൻ കള്ളനെ വിളിച്ചു കൊണ്ടുപോകുന്നത് അധികാരവാസനക്ക് വിധേയനായിട്ടാണ്  .കള്ളൻ  കല്യാണിക്കുട്ടിക്ക് ആഭരണങ്ങൾ കൊടുക്കുന്നതും  ഒരു നേവിടിശ്ശിയേ നോക്കിനിൽക്കുന്ന പുരുഷന്റെ പോക്കറ്റടിക്കുന്നതും രതി വാസനയുടെ ഫലമാണ്. ഒടുവിൽ അയാൾ ആത്മീയ ജീവിതത്തിലേക്ക് തിരിയുന്നു.ശരിയുടെ പക്ഷത്തുനിന്ന് നോക്കി കള്ളനെ കുറ്റവാളിയായി മാത്രം കാണുന്ന രീതിയിലല്ല നായനാർ ഇവിടെ കഥപറയുന്നത്. ഉയർന്ന ഒരു ജീവിതബോധം നമുക്കിവിടെ കാണാൻ കഴിയും.ജന്മി തറവാട്ടിൽ ജനിച്ച ആളായിരുന്നു എങ്കിലും  പതിവിനു വിപരീതമായി പത്രപ്രവർത്തകനാകുവാനും ഇംഗ്ലീഷ് പഠിക്കുവാനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ സംസാരിക്കുവാനും അദ്ദേഹം തയ്യാറായി. മലയാളത്തിലെ മികച്ച കഥാകൃത്തുക്കളിൽ ഒരാളാണ് കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ,

2021, മാർച്ച് 16, ചൊവ്വാഴ്ച

ലാത്തിയും വെടിയുണ്ടയും - പാഠവിശകലനം - കവളങ്ങാടൻ

ലളിതാംബിക അന്തർജ്ജനം
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത,കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായ ലളിതാംബിക അന്തർജ്ജനം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് 1909 മാർച്ച്‌ 30ന് ജനിച്ചു. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി" എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറി . അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട് (സംവിധാനം: ശ്യാമപ്രസാദ്, 1998). മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ 1987 ഫെബ്രുവരി 6ന് അന്തരിച്ചു.





കുടുംബം

മലയാളത്തിൽ കവിതാ രംഗത്തും കഥാരംഗത്തും ഒന്നുപോലെ കരവിരുതു തെളിയിച്ചിട്ടുള്ള സാഹിത്യകാരിയായിരുന്നു ലളിതാംബിക അന്തർജനം. കൊട്ടാരക്കര താലൂക്കിൽകോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തിൽദാമോദരൻപോറ്റിയുടെ പുത്രിയായി ജനിച്ചു. പിതാവ് പ്രജാസഭാമെമ്പറും പൺഡിതനും സമുദായ പരിഷ്കർത്താവും ആയിരുന്നു. മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തർജനം. കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻപോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്നു ലളിതാംബിക. പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണൻനമ്പൂതിരിയായിരുന്നു ഭർത്താവ്. മലയാളത്തിലെ പ്രമുഖകഥാകൃത്തുക്കളിൽ ഒരാളായിരുന്ന എൻ. മോഹനൻ ഇവരുടെ രണ്ടാമത്തെ പുത്രനായിരുന്നു.

വിദ്യാഭ്യാസം

വിദ്യാഭ്യാസം സ്വഗൃഹത്തിൽവച്ചു നടത്തി. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾവശമാക്കി. കവിതയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. തുടർന്ന് കഥാരചനയിൽഏർപ്പെട്ട് പേരെടുത്തു.

അന്തർജനത്തിൻറെ തിരഞ്ഞെടുത്തകഥകളുടെ അവതാരികയിൽ, അവരുടെ സാഹിത്യസൃഷ്ടിപരമായ അന്തശ്ചോദനയെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു; 'നിയന്ത്രണാതീതമായ സർഗചോദനയ്ക്ക് കീഴടങ്ങി സാഹിത്യസൃഷ്ടി ചെയ്യുന്ന ഒരെഴുത്തുകാരിയാണ് ശ്രീമതി ലളിതാംബിക അന്തർജനം. ഭാവനാശക്തിക്കു തീ കൊളുത്തുന്ന അനുഭവങ്ങളിൽനിന്ന് നേരിട്ട് ഉയർന്നു വന്നിട്ടുള്ളതാണ് അവരുടെ കഥകൾ മുഴുവനും. നാലുകെട്ടുകൾക്കുള്ളിൽ മൂടുപടങ്ങളിലും മറക്കുടകളിലും മൂടി നെടുവീർപ്പിട്ടു കണ്ണുനീർവാർത്തു കഴിഞ്ഞ ആത്തോൽസമൂഹത്തിൻറെ ദുരന്ത കഥകൾക്ക് നാവും നാമവും കൊടുക്കാൻ അവരുടെ ഇടയിൽനിന്നുതന്നെ ഉയർന്നുവന്ന പ്രതിഭാസമാണ്‌ അന്തർജനം.' ജൻമനാ കവിയായ അവരുടെ കവിത്വത്തിൻറെ അഭിരാമത, കവിതയിലെപോലെ കഥകളിലും കാണാൻകഴിയും.

1937ലാണ് ലളിതാഞ്ജലി എന്ന കവിതാസമാഹാരത്തോടെ കാവ്യലോകത്ത് രംഗപ്രവേശം ചെയ്തത്. തുടർന്ന് അതേ വർഷം തന്നെ അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു.1965ൽ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചത് ഇവരാണ്.

പുരസ്കാരങ്ങൾ

കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോൻ പ്രൈസും, 1973ൽ സീത മുതൽ സത്യവതി വരെ എന്ന കൃതിക്കു നിരൂപണം/പഠനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1977-ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വയലാർ പുരസ്കാരവും ലഭിച്ചു. സോഷ്യൽ വെൽഫയർ ബോർഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്.

സൃഷ്ടികൾ തിരുത്തുക
ചെറുകഥകൾ തിരുത്തുക
മൂടുപടത്തിൽ (1946)
കാലത്തിന്റെ ഏടുകൾ (1949)
തകർന്ന തലമുറ (1949)
കിളിവാതിലിലൂടെ (1950)
കൊടുങ്കാറ്റിൽ നിന്ന് (1951)
കണ്ണീരിന്റെ പുഞ്ചിരി (1955)
അഗ്നിപുഷ്പങ്ങൾ (1960)
തിരഞ്ഞെടുത്ത കഥകൾ (1966)
സത്യത്തിന്റെ സ്വരം (1968)
വിശ്വരൂപം (1971)
ധീരേന്ദ്ര മജുംദാറിന്റെ അമ്മ (1973)
പവിത്ര മോതിരം (1979)
മാണിക്കൻ
നോവൽ തിരുത്തുക
അഗ്നി സാക്ഷി (1977)
മനുഷ്യനും മനുഷ്യരും (1979)
ആത്മകഥ തിരുത്തുക
ആത്മകഥക്ക് ഒരാമുഖം
കവിതാസമാഹാരങ്ങൾ

ലളിതാഞ്ജലി
ഓണക്കാഴ്ച
ശരണമഞ്ജരി
ഭാവദീപ്തി
നിശ്ശബ്ദസംഗീതം
ഒരു പൊട്ടിച്ചിരി
ആയിരത്തിരി - 1969

മറ്റുകൃതികൾ
ഗ്രാമബാലിക(ലഘുനോവൽ)
പുനർജന്മം,വീരസംഗീതം(നാടകം)
കുഞ്ഞോമന,ഗോസായി പറഞ്ഞ കഥ(ബാലസാഹിത്യം)

അഗ്നിസാക്ഷി
അഗ്നിസാക്ഷി എന്ന നോവലിലെ ഒരു ഭാഗമാണ് ലാത്തിയും വെടിയുണ്ടയും എന്ന പാഠഭാഗം .
സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി എഴുതിയ നോവലാണ് അഗ്നിസാക്ഷി. തേതിക്കുട്ടി എന്ന് വിളിക്കുന്ന ദേവകി മാനമ്പിള്ളി എന്ന അന്തർജനത്തിന്റെ കഥയാണ് ഈ നോവലിൽ പറയുന്നത്. 

സ്വാതന്ത്ര്യത്തിന്‍റെ  ശുദ്ധവായുവും വെളിച്ചവും അനുഭവിച്ചാണ് അവർ ബാല്യം ചെലവഴിച്ചത്. എന്നാൽ ഭർത്താവിന്റേത് പഴയ ആചാരങ്ങളിലും മാമൂലുകളിലും അടിയുറച്ച ഇല്ലമായിരുന്നു. 

വായനയില്ലാതെ പുറംലോകത്തെ വിവരങ്ങളൊന്നുമറിയാതെ വിഷമിച്ച തേതിക്കുട്ടിക്ക് കൂട്ടായത് ഭർത്താവിന്റെ അർദ്ധസഹോദരിയായ തങ്കമാണ് . തേതിയുടെ ഭർത്താവ് സ്നേഹമുള്ളയാളും ശുദ്ധനുമായിരുന്നു , എന്നാൽ ഭാര്യയോടൊപ്പം ചെലവഴിക്കാൻ അദ്ദേഹത്തിന് സമയമുണ്ടായിരുന്നില്ല , സദാ പൂജകളും വീട്ടുകാര്യങ്ങളുമായി കഴിയുന്ന അദ്ദേഹം സ്വകാര്യതകൾക്ക് വലിയ സ്ഥാനം നൽകിയില്ല. 

തങ്കം വിവാഹിതയായി ബ്രിട്ടീഷ് സർക്കാരിന്റെ ഉദ്യോഗസ്ഥനായ ഭർത്താവിനോടൊപ്പം ദൂരദേശങ്ങളിലേക്ക് പോകുന്നതോടെ തേതിക്ക് ഭർതൃഗൃഹം ദുസ്സഹമായിത്തീരുന്നു . നാടിന്റെ മോചനം സ്വപ്നം കണ്ട അവർ വീടുവിട്ടിറങ്ങുകയാണ് . പിന്നീട് ഗാന്ധിജിയുടെ അനുയായിയാവുകയും , സ്വാതന്ത്ര്യാനന്തരം സന്യാസിനിയായി മാറുകയും ചെയ്യുന്നു.

 തേതിയെക്കുറിച്ച് തങ്കം നായരുടെ ഓർമ്മകൾ എന്ന നിലയിലാണ് കഥ മുന്നോട്ട് പോകുന്നത്. ദേശാഭിമാനം ജ്വലിക്കുന്ന തരത്തിലുള്ള ഭാഷയാണ് അന്തർജനം ഉപയോഗിച്ചിരിക്കുന്നത്. നാടിന്റെ സ്വാതന്ത്ര്യത്തിനായി പട്ടാളത്തിന്റെ തോക്കിനിരയായ ആയിരങ്ങളുടെ സ്മാരകമായി മാറുകയാണ് നോവൽ, സ്വാതന്ത്ര്യാനന്തരം അധികാരമോഹികൾ ജനാധിപത്യം കീഴടക്കിയപ്പോൾ ദേശസ്നേഹത്തിനായി കഷ്ടതകൾ സഹിച്ച ദേവകീ മാനമ്പിള്ളിയെപ്പോലുള്ളവർ ആനുകൂല്യങ്ങൾക്കോ സ്ഥാനമാനങ്ങൾക്കോ വേണ്ടി കണക്കു പറഞ്ഞു നടന്നില്ല. ഭർതൃഗൃഹം ഉപേക്ഷിച്ചു പോയെങ്കിലും അവർ ഭർത്താവിനോടുള്ള പ്രണയം ഉപേക്ഷിച്ചില്ല .

 ആചാരബദ്ധമായ ജീവിതത്തിൽ കുടുങ്ങിപ്പോയിരുന്നെങ്കിലും ഉണ്ണിയേട്ടൻ , തന്നെ ഉപേക്ഷിച്ചു പോയ ഭാര്യയെ മറന്ന് മറ്റൊരു വിവാഹത്തിന് തയ്യാറായില്ല .യാത്ര പറയുമ്പോൾ ഭാര്യ ഊരി നൽകിയ താലി മരണ സമയത്ത് അദ്ദേഹം അനുജത്തിയെ ( തങ്കം ) ഏല്പിക്കുന്നു .

അവസാനം , ഗംഗാ തീരത്തു വച്ച് തങ്കം സുമിത്രാനന്ദയായി മാറിയ തേതിയേടത്തിയെ കണ്ടുമുട്ടുന്നു . തന്റെ കൈവശമിരുന്ന ആ പഴയ താലി അവർ സന്യാസിനിയെ ഏല്പിക്കുന്നു . സുമിത്രാനന്ദ അത് കുറച്ചുനേരം തീയിലിട്ടതിനുശേഷം  എടുത്ത് തങ്കത്തിന് കൊടുക്കുകയും ചെയ്യുന്നു. അഗ്നിയിൽ ഉരുകി ശുദ്ധമായ സ്വർണ്ണം പുതിയ തലമുറ ഏറ്റുവാങ്ങുന്നു, പഴയ തലമുറ കാത്തു പോന്ന ഉജ്വലമായ ദേശാഭിമാനം കൂടിയാണ് കൈമാറുന്നത് ,


പാഠഭാഗത്തിൽ , പോലീസ് നിരോധനം ലംഘിച്ചു കൊണ്ട് പ്രകടനം നടത്തുന്ന വീരവാനരസേനയിലെ കുട്ടികളിലൊരാൾ ത്രിവർണ്ണപതാകയുമായി ക്ലോക് ടവറിലേക്ക് കയറുന്നതും പോലീസുകാർ ആ കുട്ടിയെ വെടിവച്ച് വീഴ്ത്തുന്നതും കണ്ടുകൊണ്ട് വീടിനുള്ളിൽ നിൽക്കുന്ന തങ്കം നായരുടെ ചിന്തകളാണ് അവതരിപ്പിച്ചിരിക്കുന്നത് . ബ്രിട്ടീഷ് സർക്കാരിനെതിരായി ചിന്തിക്കാത്തയാളാണ് അവരുടെ ഭർത്താവ് . കുട്ടികൾ വീരവാനരസേനയിൽ ചേരാതിരിക്കാൻ അവരെ നാട്ടിലേക്ക് പറഞ്ഞു വിട്ടിരിക്കുന്നു . വഴിയിൽ പിടഞ്ഞു വീഴുന്ന ആ കുട്ടി തങ്ങൾക്കു വേണ്ടി കൂടിയാണ് വീരമരണം വരിച്ചതെന്ന കുറ്റബോധം തങ്കം നായർക്കുണ്ട് . ആ കുട്ടിയുടെ മരണം വർണ്ണിക്കുന്ന ഭാഗത്ത് വികാരോജ്വലമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത് . 

നാടിന്റെ നന്മക്കായി മക്കളെ ദാനം ചെയ്ത അമ്മമാരും , തന്നെപ്പോലെ മക്കളെ സ്വാതന്ത്ര്യ സമരത്തിൽ നിന്നും ഒളിച്ചു നിർത്തിയ അമ്മമാരും ഭാരതീയരാണെന്ന് അവർ വേദനയോടെ ഓർക്കുന്നു , രണ്ടു കൂട്ടരുടെയും മക്കളെ സ്വീകരിക്കണമെന്ന് അവർ ഭാരതാംബയോട് പ്രാർഥിക്കുന്നു. ആചാരങ്ങളിൽ ഒതുങ്ങിക്കൂടേണ്ടി വരുന്ന
സ്ത്രീ ജീവിതത്തിനെക്കുറിച്ചുള്ള സ്വപ്നങ്ങളും ഈ നോവലിലുണ്ട്

ഒരു കാലഘട്ടത്തിന്റെ നൊമ്പരങ്ങളും ത്യാഗങ്ങളും ദേശസ്നേഹത്തിൽ ചാലിച്ചെഴുതിയ മനോഹരമായ നോവലാണ് അഗ്നിസാക്ഷി

അനർഘനിമിഷം - പാഠ വിശകലനം -കവളങ്ങാടൻ:

അനർഘനിമിഷം

വൈക്കം മുഹമ്മദ് ബഷീർ
.
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.



പുരസ്കാരങ്ങൾ
കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ലളിതാംബിക അന്തർജ്ജനം അവാർഡ് (1992)[1], മുട്ടത്തുവർക്കി അവാർഡ് (1993)[1], വള്ളത്തോൾ പുരസ്കാരം‌ (1993)[1].
പ്രധാന കൃതികൾ
പ്രേമലേഖനം, ബാല്യകാല സഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ, ഭൂമിയുടെ അവകാശികൾ, ശബ്ദങ്ങൾ, അനുരാഗത്തിന്റെ ദിനങ്ങൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, വിശ്വവിഖ്യാതമായ മൂക്ക്, ഭാർഗവീനിലയം.പ്രേംപ്പാറ്റ, മിസ്സിസ് ജി.പിയുടെ സ്വർണ്ണപ്പല്ലുകൾ,


ജീവിതരേഖ
1908 ജനുവരി 21[2] ന് തിരുവിതാംകൂറിലെ താലൂക്കിൽ ഉൾപ്പെട്ട തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.

രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(5-o ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും, മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. 

ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.

പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.

സാഹിത്യശൈലി


സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു, കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല.

. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.




ബഷീറിന്റെ കൃതികൾ 
പ്രേമലേഖനം (നോവൽ)
സർപ്പയജ്ഞം (നോവൽ) (1943)
ബാല്യകാലസഖി (നോവൽ) (1944)[10]
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951)
ആനവാരിയും പൊൻകുരിശും (നോവൽ) (1951)
പാത്തുമ്മയുടെ ആട് (നോവൽ) (1959)
മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്ന പേരിൽ സിനിമയാക്കി) (1965)
ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977)
ശബ്ദങ്ങൾ (നോവൽ) (1947)
അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)
വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ)(1954)
ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)
കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)
ജന്മദിനം (ചെറുകഥകൾ) (1945)
ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)
അനർഘനിമിഷം (ലേഖനങ്ങൾ) (1945)
വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)
മരണത്തിൻറെ നിഴൽ (നോവൽ) (1951)
മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)
പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)
ജീവിതനിഴൽപാടുകൾ (നോവൽ) (1954)
വിശപ്പ് (ചെറുഥകൾ) (1954)
ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967)
താരാ സ്പെഷ്യൽ‌സ് (നോവൽ) (1968)
മാന്ത്രികപ്പൂച്ച (നോവൽ) (1968)
നേരും നുണയും (1969)
ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973)
ആനപ്പൂട (ചെറുകഥകൾ) (1975)
ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)
എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991)
ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)
കഥാബീജം (നാടകം)
ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ്. ബിരുദം നൽകിയപ്പോൾ നടത്തിയ പ്രഭാഷണം) (1992)
യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്‌ധീകരിച്ചത്) (1997)
സർപ്പയജ്ഞം (ബാലസാഹിത്യം)
ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

അതീവ ലളിതവും എന്നാൽ ശൈലികൾ നിറഞ്ഞതുമായ ആ രചനകൾ മലയാള വായനക്കാർക്ക് പാരായണസുഗമങ്ങളായിരുന്നെങ്കിലും അവ പരിഭാഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മായുടെ ആട്‌, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജ്ജിമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികൾ സ്കോട്ട്‌ലണ്ടിലെ ഏഡിൻബറോ സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് .
 ഡോ. റൊണാൾഡ്‌ ആഷർ എന്ന വിദേശിയാണ്‌ ഇവ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത്‌. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട്. ഇതിനു പുറമേ മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.

ചലച്ചിത്രങ്ങൾ
ഭാർഗ്ഗവീനിലയം
ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഭാർഗ്ഗവീനിലയം. ചന്ദ്രതാരയാണ് ഈ ചിത്രം നിർമ്മിച്ചത്. മധു ആയിരുന്നു നായക വേഷത്തിൽ.

മതിലുകൾ -
ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട്. ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിച്ചത് പ്രശസ്ത നടൻ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

സ്ത്രീ കഥാപാത്രങ്ങൾ ഒന്നും തന്നെ അഭിനയിച്ചിട്ടില്ലാത്ത മലയാള ചലച്ചിത്രമാണ് മതിലുകൾ ഇതിൽ കെ പി എ സി ലളിതയുടെ ശബ്ദം മാത്രം ആണ് ഉള്ളത്
ബാല്യകാലസഖി -
സിനിമയായിത്തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. സംവിധായകൻ ശശികുമാർ നിർമ്മാണം:കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്.
ഈ സിനിമ പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച് വീണ്ടും വന്നു. ഇഷ തൽവാർ നായികയുമായി.

ബഹുമതികൾ
ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ (1982)
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1970
കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,1981
കാലിക്കറ്റ് സർവ്വകലാശാലയുടെ 'ഡോക്ടർ ഓഫ് ലെറ്റേഴ്സ്' ബിരുദം (1987)
സംസ്കാരദീപം അവാർഡ് (1987)
പ്രേംനസീർ അവാർഡ് (1992)
ലളിതാംബിക അന്തർജ്ജനം അവാർഡ് (1992)[1].
മുട്ടത്തുവർക്കി അവാർഡ് (1993)[1].
വള്ളത്തോൾ പുരസ്കാരം‌(1993)[1].


ബഷീർ മലയാളത്തിലെ എക്കാലത്തെയും വലിയ എഴുത്തുകാരനാണ്, അദ്ദേഹത്തിന്റെ ബാല്യകാലസഖി, പാത്തുമ്മയുടെ ആട് എന്നീ നോവലുകൾ എന്നും എല്ലാത്തരം വായനക്കാരെയും ആകർഷിക്കുന്നു , ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ്, പൊൻ കുരിശ് തോമ, തുടങ്ങിയ കഥാപാത്രങ്ങൾ ഏവർക്കും സുപരിചിതരാണ്. സാധാരണക്കാരുടെ കഥകളാണ് അദ്ദേഹം പറഞ്ഞത് , ഫലിതം ഇത്ര രസകരമായി ഉപയോഗിച്ച എഴുത്തുകാർ കുറവാണ്, ജീവിതത്തിനെക്കുറിച്ച് അഗാധമായ ഉൾക്കാഴ്ച്ചയുള്ള എഴുത്തുകാരനായിരുന്നു ബഷീർ .

അനർഘനിമിഷം ഒരു ലേഖനമാണ് , എന്നാൽ കവിതയും കഥയും ലേഖനവും വേർതിരിക്കാനാവാത്ത ഭാഷയിലാണ് അതെഴുതിയിരിക്കുന്നത്. കവിത പോലെ ധ്വനി നിറഞ്ഞതും വികാര സാന്ദ്രവുമാണ് അതിലെ ഭാഷ , ആത്മഗതം പോലെയാണ് ഇവിടെ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത് ,

 "നീയും ഞാനുമെന്ന യാഥാർഥ്യത്തിൽ നിന്ന് അവസാനം നീ മാത്രമായി അവശേഷിക്കാൻ പോവുകയാണ് , നീ മാത്രം " എന്നാണ് ആരംഭിക്കുന്നത്, ആരാണ് ഈ നീ ? അടുത്ത സുഹൃത്തോ കാമുകിയോ ഭാര്യയോ ഒക്കെയാകാം എന്നാൽ നീ എന്ന ഈ അപരനോട് ജനന മരണങ്ങൾക്കപ്പുറമുള്ള ഞാൻ എന്ന സ്വത്വത്തിനെക്കുറിച്ചാണ് എഴുത്തുകാരൻ സംസാരിക്കുന്നത് , അപ്പോൾ നീ എന്നത് പ്രപഞ്ചം, ദൈവം, പ്രകൃതി, പരമാത്മാവ് എന്നൊക്കെ അർത്ഥം പറയേണ്ടിവരും , "സലാം പ്രപഞ്ചമേ " എന്ന് ബഷീറിന്റെ പല കഥാപാത്രങ്ങളും പ്രകൃതിയെ അഭിസംബോധന ചെയ്യുന്നുണ്ട് , ഭൂമിയുടെ അവകാശികൾ എന്ന കഥയിൽ മനുഷ്യനു വേണ്ടി മാത്രം സൃഷ്ടിച്ച പ്രപഞ്ചമെന്ന കാഴ്ചപ്പാടിനെ അദ്ദേഹം തള്ളിക്കളയുന്നുണ്ട് , ബഷീർ കുറേക്കാലം ദേശാടനത്തിലായിരുന്നു അക്കാലത്ത് സൂഫിമാരുടെയും ഹിന്ദു സന്യാസിമാരുടെയുമൊക്കെ സഹചാരിയായി അദ്ദേഹം കഴിഞ്ഞിട്ടുണ്ട് , മനുഷ്യൻ ജനിക്കുന്നതിനു മുമ്പ് എവിടെയായിരുന്നു , തിന്നും കുടിച്ചും നമ്മൾ സംരക്ഷിക്കുന്ന ശരീരം മരണശേഷം പ്രകൃതിയിൽ ലയിച്ചു ചേരുന്നു , അപ്പോൾ നാം ആരാണ് മരണശേഷം ഞാൻ എന്ന ബോധം എവിടേക്കു പോകുന്നു , ഇതെല്ലാം എല്ലാ കാലത്തും മനുഷ്യർക്കു മുമ്പിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി ഉയർന്നു നിൽക്കുന്നു. ഇതിന്റെ ഉത്തരമന്വേഷിക്കാതിരിക്കാൻ നമുക്കാവുകയില്ല , എല്ലാത്തിന്റെയും ആരംഭം എവിടെ നിന്നായിരുന്നു ? നമ്മുടെ ചിന്തയിലൊതുങ്ങാതെ ചോദ്യങ്ങൾ രഹസ്യങ്ങളായി മാറുന്നു , പ്രപഞ്ചത്തിലെ കല്ല്, തടി , കടൽ , ജ്യോതിർഗോളങ്ങൾ ഇവയുടെയെല്ലാം ഒരു ഭാഗമായ നമുക്ക് ഇവയിൽ നിന്ന് ഒളിക്കാൻ രഹസ്യങ്ങളൊന്നുമില്ല ,എന്നാൽ ഈ മഹാ പ്രപഞ്ചത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് നമുക്കെന്തറിയാം ? 

മനുഷ്യൻ നിസ്സാരനാണ് എന്ന ഈ തിരിച്ചറിവ് ഭൗതികമായ എല്ലാ സുഖ ദുഃഖങ്ങളെയും നിസ്സാരമാക്കി കളയുന്നു, അനർഘനിമിഷത്തിന്റെ ആശയം ഈ പ്രപഞ്ച ബോധവും ആകുലതയും തിരിച്ചറിവുമാണ് , ഇത് ബഷീറിന്റെ എല്ലാ രചനകളിലും അടിസ്ഥാനമായി തെളിഞ്ഞു നിൽക്കുന്ന ഒരു ജീവിതബോധമാണ്, ഉന്നതമായ ജീവിത ദർശനമുള്ള എഴുത്തുകാരനെയാണ് അനർഘനിമിഷം എന്ന ലേഖനത്തിൽ നാം കണ്ടുമുട്ടുന്നത് ,

2021, ജനുവരി 27, ബുധനാഴ്‌ച

കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ - പ്രൊഫസർ എം എൻ വിജയൻ . പാഠവിശകലനം റെജി കവളങ്ങാട്

കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ

പ്രസിദ്ധനായ സാഹിത്യ നിരൂപകനും പ്രഭാഷകനും ആയിരുന്നു പ്രഫസർ എം എൻ വിജയൻ . സാഹിത്യകൃതികളെ    ചരിത്രം രാഷ്ട്രതന്ത്രം തുടങ്ങിയ പലതരം അറിവുകളുടെ വെളിച്ചത്തിൽ നോക്കിക്കാണാനും വിലയിരുത്താനുമാവും, വിജയൻ മാഷ്  മന:ശാസ്ത്രപരമായ വിലയിരുത്തലുകൾ നടത്തിയ ഒരു സാഹിത്യനിരൂപകനായിരുന്നു.

അദ്‌ഭുതാത്മകമായി , സുഭഗമായി, അർഥഗർഭമായി വാക്കുകൾ നൃത്തം ചെയ്യുന്നതാണ് കവിത എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ലേഖനം ആരംഭിക്കുന്നത്. ശബ്ദഭംഗിയെക്കാൾ അർഥ ഭംഗിക്കാണ് ഈ നൃത്തത്തിൽ സ്ഥാനമുള്ളത് ,

വൈലോപ്പിള്ളിയുടെ സഹൃന്റെ മകൻ എന്ന കവിത ഒരേ സമയം എഴുന്നള്ളത്തിന് നിന്ന് മദം പൊട്ടിയോടുന്ന ഒരു ആനയുടെ കഥയും ജന്മവാസനകളിൽപ്പെട്ട് സാമൂഹ്യ നിയമങ്ങളെ മറന്ന് പ്രവർത്തിക്കുന്ന ഒരു മനുഷ്യന്റെ കഥയുമാണ്
ഇദ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെ മനുഷ്യ മനസ്സിനെ മന:ശാസ്ത്രജ്ഞനായ ഫ്രോയ്ഡ് വിശകലനം ചെയ്യുന്നുണ്ട്. മിഠായി കാണുമ്പോൾ കുട്ടികൾ വാശി പിടിക്കുന്നതു പോലെ ജന്മവാസനകൾ മനുഷ്യമനസ്സിനെ നിരന്തരം ആകർഷിച്ചു കൊണ്ടിരിക്കുന്നു ഇദ് എന്നതുകൊണ്ട് ഇതാണ് ഉദ്ദേശിക്കുന്നത് , സാമൂഹ്യ നിയമങ്ങൾ ജന്മവാസനകൾ പുറമെ കാണിക്കുന്നതിൽ നിന്ന് മനുഷ്യനെ തടയുന്നു. സദാചാരം ശരി തെറ്റുകൾ ഇവയെക്കുറിച്ചുള്ള ബോധം ഉള്ളിലെ ആഗ്രഹങ്ങളെ നിയന്ത്രിച്ചു നിർത്താൻ നിർബന്ധിക്കുന്നു , അരുതായ്മകളെക്കുറിച്ചുള്ള ഈ ബോധമാണ് സൂപ്പർ ഈഗോ, 
നിത്യജീവിതത്തിൽ ഇദ്, സൂപ്പർ ഈഗോ ഇവയേ വേണ്ടതുപോലെ നിയന്ത്രിച്ച് കൊണ്ടുപോകാനുള്ള കഴിവാണ് ഈഗോ. അത് യാഥാർഥ്യങ്ങളെക്കുറിച്ചുള്ള ബോധമാണ്.

ചില സന്ദർഭങ്ങളിൽ മനുഷ്യർ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് കോപം തുടങ്ങിയ ജന്മവാസനകളിൽപ്പെട്ട് ഭ്രാന്തമായി പെരുമാറാറുണ്ട് , സാമൂഹ്യ നിയമങ്ങളിൽ ഒതുങ്ങി നിൽക്കാൻ ചിലപ്പോഴൊക്കെ കഴിയാറില്ല. മദം പൊട്ടി ആളുകളെ ചവിട്ടി ഓടുന്ന ആനയുടെ വർണ്ണന മനുഷ്യന്റെ വർണ്ണന കൂടിയാകുന്നത് ഇങ്ങനെ തികച്ചും മന:ശാസ്ത്രപരമാണെന്നും അത് നല്ല കവിതയാകുന്നത് അങ്ങനെയാണെന്നും വിജയൻ മാഷ് പറയുന്നു
ഒരർത്ഥത്തിൽ കവിഞ്ഞ് മറ്റൊരു അർത്ഥം ഇല്ലെങ്കിൽ അത് കവിത ആവുകയില്ല എന്ന് എം എൻ വിജയൻ പറയുന്നു.പദങ്ങൾ സാധാരണ സംസാരിക്കുമ്പോൾ ലഭിക്കുന്ന അർത്ഥം മാത്രം ഉദ്ദേശിച്ചു കൊണ്ടല്ല കവിതയിൽ പ്രയോഗിക്കുന്നത്.
അനേകം അർത്ഥങ്ങളെ ഉൽപ്പാദിപ്പിക്കുന്നത് പോലെയാണ് കവികൾ പദപ്രയോഗം നടത്തുന്നത്.

ചരിത്രം കവിതയെ സ്വാധീനിക്കുന്നുണ്ട്.ഒരേ വസ്തുവിനെ  പല കാലങ്ങളിൽ ജീവിച്ചിരുന്ന കവികൾ പല രീതിയിലാണ് വർണ്ണിച്ചിട്ടുള്ളത്.
കല്യാണസൗഗന്ധികം തുള്ളലിൽ കുഞ്ചൻ നമ്പ്യാർ ഗന്ധമാദന പർവ്വതത്തിൽ ചെല്ലുന്ന ഭീമസേനൻ വാഴക്കുലകളെ കാണുന്നത് പവിഴവും പച്ചരത്ന കല്ലും ഇടകലർത്തിയ മാലപോലെ ആണ് എന്ന് വർണിക്കുന്നു.ചങ്ങമ്പുഴയുടെ വാഴക്കുല എന്ന എന്ന കാവ്യത്തിൽ ആകട്ടെ വാഴക്കുല ജന്മിത്ത സമ്പ്രദായത്തിനെതിരായ പ്രതിഷേധത്തിന്റെ ചിഹ്നം ആയി മാറുന്നു.നമ്പ്യാരുടെ കാലത്ത് ജന്മിത്തം ഉണ്ടായിരുന്നു എങ്കിലും അത് തെറ്റാണ് എന്ന കാഴ്ചപ്പാട് ഉണ്ടായിരുന്നില്ല.ചങ്ങമ്പുഴയുടെ കാലത്ത്  ജന്മിത്വത്തിന് എതിരായ ചിന്തകൾ സമൂഹത്തിൽ ഉള്ളതുകൊണ്ട് കൊണ്ട് ആണ് ഇങ്ങനെ സംഭവിച്ചത്.ഒരേ വസ്തുവിനെ തന്നെയാണെങ്കിലും പല പലകാലങ്ങളിൽ ജീവിച്ച കവികൾ  പല ലക്ഷ്യങ്ങളോടെ ആണ് അതിനെ വർണ്ണിച്ചിട്ടുള്ളത്.അതായത് കവിതയിൽ വാക്കും അർത്ഥവും തമ്മിലുള്ള ബന്ധം എല്ലായിപ്പോഴും ഒരുപോലെയല്ല .ഇതിനെ അവ്യവസ്ഥിതത്വം എന്നാണ് വിജയൻമാഷ് വിളിക്കുന്നത്.കാളിദാസന്റെ യക്ഷൻ മേഘത്തിനെ കാണുന്നത്  നായികയോട് പ്രണയം  പറഞ്ഞു കൊടുക്കാൻ ഉള്ള ഉപകരണം ആയിട്ടാണ്. എന്നാൽ വള്ളത്തോൾ ആവട്ടെ  മേഘങ്ങളെ  നൂൽ നൂൽക്കാൻ ഉള്ള ഉള്ള പഞ്ഞിക്കെട്ടുകൾ ആയി ആണ് കാണുന്നത്. രണ്ടു കവികളും ജീവിച്ചിരുന്ന കാലത്തെ ചരിത്ര  സംഭവങ്ങളും  സമൂഹത്തിൻറെ കാഴ്ചപ്പാടുകളും  അവരുടെ  കവിതയെ സ്വാധീനിച്ചിരിക്കുന്നു.ഒരേ വസ്തു ഒരേ രീതിയിലല്ല അവർക്ക് അനുഭവപ്പെടുന്നത്.

കവികൾ ജീവിതത്തിൻറെ ഒരിക്കലും തീരാത്ത സൗന്ദര്യം ആവിഷ്കരിക്കുന്നു എന്നും .മനുഷ്യന്റെ അനുഭവങ്ങൾക്ക് അതിരുകളില്ല എന്ന് അവർ വീണ്ടും വീണ്ടും തെളിയിക്കുന്നു എന്നും  അതുകൊണ്ടാണ്  കവികൾ സ്വന്തമായി ലോകം സൃഷ്ടിക്കുന്ന വരാണ്  എന്ന് പറയുന്നതെന്നും  എം എൻ വിജയൻ മാഷ് പറയുന്നു.




കവിത  എന്നാൽ  ഈണത്തിൽ എന്തെങ്കിലും പറഞ്ഞുവയ്ക്കുന്നത് മാത്രമല്ല എന്നും  കവിതയെ കവിത യാകുന്നത്  വാക്കുകൾക്ക് മാന്ത്രികമായ രീതിയിൽ  അനേകം അർഥങ്ങൾ  സമ്മാനിക്കുവാൻ ഉള്ള  കവിയുടെ ശേഷി ആണ് എന്നും  എല്ലാം തുറന്നു പറയുന്നതു മാത്രമാണ് കവിത  എന്ന് പറയാൻ ആവില്ല എന്നും   പറയുന്നതിനുള്ളിൽ  അനേകം രഹസ്യമായ അർത്ഥങ്ങൾ ഒളിപ്പിച്ചുവെക്കുന്ന വരാണ് നല്ല കവികൾ  എന്നും കാവ്യാസ്വാദനത്തിനെക്കുറിച്ച്  തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ്  കാവ്യചിന്തകനായ എം എൻ വിജയൻ ഇവിടെ ചെയ്യുന്നത്.


സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...