2020, ഡിസംബർ 22, ചൊവ്വാഴ്ച

ഓർമ്മയുടെ ഞരമ്പ് - പാഠ വിശകലനം

ഓർമ്മയുടെ ഞരമ്പ് - കെ ആർ മീര

പാഠവിശകലനം റെജി കവളങ്ങാട്


നവവധുവായ പെൺകുട്ടി ഭർത്താവിന്റെ മുത്തശ്ശിയുമായി നടത്തുന്ന സംസാരമെന്ന നിലയിലാണ് ഓർമ്മയുടെ ഞരമ്പ് എന്ന കഥ ആരംഭിക്കുന്നത് , വൃദ്ധ തന്റെ കഥ പറയുകയാണ് , വൃദ്ധക്ക് ഓർമ്മ നശിച്ചു എന്നും പഴയ നോട്ടുബുക്ക് തിരയുന്നതാണ് ഇപ്പോഴത്തെ പതിവ് എന്നും വീട്ടുജോലിക്കാരി പത്മാക്ഷി പരിഹാസത്തോടെ പറയുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ജയിലിൽ പോവുകയും സ്വാതന്ത്ര്യാനന്തരം പാർലമെന്റംഗമാവുകയും ചെയ്തയാളായിരുന്നു വൃദ്ധയുടെ ഭർത്താവ്. ഒരു എഴുത്തുകാരിയാവുക എന്നതായിരുന്നു അവരുടെ ജീവിതത്തിലെ വലിയ ആഗ്രഹം . പെൺകുട്ടി എഴുതും എന്നറിഞ്ഞ വ്യദ്ധ തന്റെ എഴുത്തു ജീവിതം പറയുന്നതാണ് കഥയുടെ പ്രധാന ഭാഗം.
കുട്ടിയായിരിക്കെ അവർ കവിതയെഴുതുമായിരുന്നു , മഹാകവി വള്ളത്തോൾ പങ്കെടുത്ത ഒരു യോഗത്തിൽ അവർ സ്വന്തം കവിത വായിക്കുകയും മഹാകവിയുടെ പ്രശംസക്ക് പാത്രമാവുകയും ചെയ്തു. അതു കണ്ടിട്ടാണ് ഭർത്താവ് അവരെ വിവാഹം ആലോചിച്ചത്

അവർ കവിതയെഴുതുമെന്ന് കേട്ട് ഭർത്താവിന്റെ വീട്ടുകാർ പക്ഷെ പരിഹാസത്തോടെയാണ് സ്വീകരിച്ചത്, "പെണ്ണായാൽ ചോറും കറീം വയ്ക്കണം പെറണം " അതിനപ്പുറം പാട്ടും കഥയുമൊന്നും എഴുതണ്ട എന്നായിരുന്നു ഭർത്താവിന്റെ അമ്മയുടെ അഭിപ്രായം. 
ഒരു എഴുത്തുകാരിയാവുക എന്ന സ്വപ്നം രഹസ്യമായി അവർ മനസ്സിൽ സൂക്ഷിച്ചു. 
ഭർത്താവ് ജയിലിൽ പോയകാലത്താണ് അവർ ആദ്യത്തെ കഥയെഴുതുന്നത് , അതാവട്ടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്ന ഒരു സ്ത്രീയെക്കുറിച്ചായിരുന്നു. കഥയെഴുതിയ വിവരം പറഞ്ഞപ്പോൾ ഭർത്താവ് അത് കാര്യമായെടുത്തില്ല, അന്നത്തെക്കാലത്ത് ഭർത്താവ് വഴിയല്ലാതെ പൊതു സമൂഹവുമായി ബന്ധപ്പെടാൻ കഴിയുമായിരുന്നില്ല , രണ്ടാമത്തെ കഥയെഴുതിയപ്പോൾ ഭർത്താവ് പാർലമെന്റംഗമായിരുന്നു , ഒരു സ്ത്രീ കഥയെഴുതി പുരുഷന്റെ പേര് വച്ച് ആഴ്ച്ചപ്പതിപ്പിനയക്കുന്നതും കഥക്ക് സമ്മാനം കിട്ടുമ്പോൾ അവരുടെ ഭർത്താവ് താനാണ് കഥയെഴുതിയതെന്ന് പറയുന്നു, മൂന്നാമത്തെ കഥയെക്കുറിച്ച് ആകാംക്ഷയോടെ പെൺകുട്ടി ചോദിക്കുമ്പോൾ ക്രൂരമായ ചിരിയോടെ "ദുർമ്മരണം " എന്ന ഒറ്റവാക്കിലൊതുക്കുകയാണ് വൃദ്ധ, കുടുക്കിടുമ്പോൾ ഞരമ്പ് തെറ്റരുതെന്നും തെറ്റിയാൽ ഓർമ്മ തെറ്റുമെന്നും ഉറക്കത്തിലേക്ക് വഴുതുന്നതിനിടയിൽ അവർ പറയുന്നു. വൃദ്ധയുടെ സംസാരം അവിടെ അവസാനിക്കുന്നു , അവരുടെ വാക്കുകൾ പെൺകുട്ടിയുടെ ഉള്ളിൽ വലിയ വിക്ഷോഭങ്ങളുണ്ടാക്കി എന്ന സൂചനകളോടെയാണ് കഥ അവസാനിക്കുന്നത് .

കുടുംബം സ്ത്രീയുടെ ബൗദ്ധിക ജീവിതം നിഷേധിക്കുന്നതിനോടുള്ള പ്രതിഷേധമാണ് ഓർമ്മയുടെ ഞരമ്പ് എന്ന കഥയെന്ന് വ്യക്തമാണ്,

പെണ്ണായാൽ ചോറും കറിയും വയ്ക്കണം പെറണം - എന്ന വാക്യം എത്രമാത്രം സാമൂഹ്യ വിമർശനമാണ് ഉൾക്കൊള്ളുന്നത് , വീടിനുള്ളിൽ സ്ത്രീയുടെ ശാരീരികമായ കഴിവുകൾക്കു മാത്രമേ പരിഗണന ലഭിക്കുന്നുള്ളു , നാടു ഭരിക്കാനും പൊതുക്കാര്യങ്ങളിലിടപെടാനും സാഹിത്യരചനയിലേർപ്പെടാനും പുരുഷൻ നിയുക്തനായിരിക്കുന്നു. ബുദ്ധിപരവും നേതൃത്വപരവുമായ ജോലികൾ പുരുഷനു വേണ്ടി മാത്രം നീക്കിവയ്ക്കുന്ന സാമൂഹിക വിവേചനത്തിനു നേരെയാണ് കെ ആർ മീര വിരൽ ചൂണ്ടുന്നത്


വൃദ്ധയുടെ ആദ്യത്തെ കഥ തന്നെ ഒരു സ്ത്രീ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിൽ പോകുന്നതിനെക്കുറിച്ചാണ് , നാട്ടുകാര്യങ്ങൾ പുരുഷൻ നോക്കിക്കൊള്ളും എന്ന നാട്ടുനടപ്പിനെതിരാണ് ഈ കഥാ സങ്കല്പം , രണ്ടാമത്തെ കഥയാവട്ടെ സാഹിത്യരംഗത്ത് നിലനിന്ന പുരുഷാധിപത്യത്തിനെതിരാണ് . സ്ത്രീകളുടെ രചനകൾക്ക് വേണ്ടത്ര പരിഗണന കിട്ടാറുണ്ടായിരുന്നില്ല , ഭാര്യക്ക് കിട്ടിയ സമ്മാനം തട്ടിയെടുക്കാനും മടിക്കാത്ത ഭർത്താവിനെയാണ് ഈ കഥയിൽ കാണുന്നത്. സ്ത്രീയുടെ ശാരീരികമായ കഴിവുകൾ മാത്രം പരിഗണിക്കുകയും ചോറും കറിയും വെയ്ക്കാനും പശുവിനെ നോക്കാനും കുട്ടികളെ വളർക്കാനും മാത്രമുള്ളതാണ് അവളുടെ ജീവിതമെന്ന് വിധിക്കുകയും ചെയ്യുന്ന വ്യസ്ഥയെ കഥാകൃത്ത് തള്ളിക്കളയുന്നു.

മൂന്നാമത്തെ കഥയെക്കുറിച്ചുള്ള പെൺകുട്ടിയുടെ ചോദ്യത്തിന് ദുർമ്മരണം എന്ന് മാത്രമാണ് വൃദ്ധ ഉത്തരം പറയുന്നത് , വൃദ്ധയുടെ ഉള്ളിലെ എഴുത്തുകാരിക്ക് സംഭവിച്ച ദുർമ്മരണമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് , . ഏതെങ്കിലും ഒരാൾ നടത്തിയ കൊലപാതകമല്ല ഒരു സ്ത്രീയിലെ എഴുത്തുകാരിയെ സാമൂഹിക വ്യവസ്ഥ കൊന്നു കളഞ്ഞതാണ് ഇവിടെ സൂചിപ്പിക്കുന്നത് , അതുകൊണ്ടു തന്നെ ഈ കഥ ശക്തമായ സാമൂഹിക വിമർശനം ഉൾക്കൊള്ളുന്നു.

 കുരുക്കിടുമ്പോൾ ഞരമ്പ് തെറ്റരുത് എന്നും അവർ പറയുന്നു, വൃദ്ധ എപ്പോഴോ നടത്തിയ ആത്മഹത്യാശ്രമം എന്നാണ് ഇതിനെ മനസ്സിലാക്കേണ്ടത് , അവർ അനുഭവിച്ച മാനസിക സംഘർഷം അത്ര തീവ്രമായിരുന്നു. സ്വന്തം കുഞ്ഞുങ്ങൾക്ക് പേരിടുന്ന കാര്യത്തിൽ പോലും അവരുടെ ഇഷ്ടങ്ങൾക്ക് പരിഗണന കിട്ടിയില്ല , ടാഗോറിന്റെ പേരിനു പകരം ശ്രീരാമന്റെ പേരാണ് ആൺകുട്ടിക്ക് ഇടുന്നത് , ഇവിടെയും ചില ധ്വനികൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

തന്റെ കഥകളെഴുതിയ നോട്ടുബുക്ക് തിരയുന്ന വൃദ്ധയെ കുട്ടികളുടെ പഴയ നോട്ടുബുക്കുകൾ കൊടുത്ത് പറ്റിക്കുന്നത് ദയനീയമായ ജീവിത ചിത്രം തന്നെയാണ്. ആത്മപ്രകാശനത്തിന് ശ്രമിച്ച് എങ്ങും സ്വയം അടയാളപ്പെടുത്താനാവാതെ പരാജയപ്പെട്ടു പോയ സ്ത്രീ ജീവിതമാണ് കെ ആർ മീര ചിത്രീകരിക്കുന്നത്.

കഥയുടെ പ്രമേയം സ്ഫുരിക്കുന്നതു പോലെ തന്നെയാണ് ഭാഷ ഉപയോഗിച്ചിരിക്കുന്നത് , പശ്ചാത്തല വർണ്ണനകൾ പോലും കഥാപാത്രങ്ങളുടെ ജീവിതാവസ്ഥ സൂചിപ്പിക്കുന്നുണ്ട് , സ്വാതന്ത്ര്യം എന്ന പദം ഉച്ചരിക്കുമ്പോൾ തെറ്റിക്കുന്ന പല്ല് സെറ്റ് , ചുമരിലെ ഫോട്ടോകളിൽ മാലയിട്ട പുരുഷന്റെ ചിത്രം മാത്രം മേധാവിത്വ ഭാവത്തോടെ നിൽക്കുന്നത്. മുറിയിൽ എപ്പോഴോ കത്തിത്തീർന്ന ചന്ദനത്തിരിയുടെ ഗന്ധം (വൃദ്ധയുടെ ജീവിതം തന്നെയാണത് ) , വീട്ടിലെ ഏറ്റവും വായു കടക്കുന്ന മുറിയതാണെന്ന പ്രയോഗം, പെൺകുട്ടിയുടെ സീമന്തരേഖയിലിട്ട സിന്ദൂരം വിയർപ്പിലൊഴുകുന്നതിനെ രക്തത്തിനോടുപമിക്കുന്നത് , അവളുടെ ഭർത്താവ് വരുമ്പോൾ "അർഹിക്കുന്ന ആദരം കിട്ടാത്ത യജമാനന്റെ ഈർഷ്യയോടെ " അയാൾ ചോദിക്കുന്നത് ..... ഇവയെല്ലാം വിവാഹ ജീവിതത്തിലും കുടുംബ വ്യവസ്ഥയിലും അടിച്ചമർത്തലുകളെ നേരിടേണ്ടിവരുന്ന സ്ത്രീ ജീവിതത്തിനെ തന്നെയാണ് സൂചിപ്പിക്കുന്നത്.

കഥയുടെ അവസാന ഭാഗത്ത് പെൺകുട്ടി കണ്ണാടിയിൽ നോക്കി തന്റെ കഴുത്തിലെ വയലറ്റ് ഞരമ്പ് തിരയുന്നു. വൃദ്ധയുടെ അനുഭവം തെന്നെയാണ് തനിക്കും വരാൻ പോകുന്നതെന്ന തിരിച്ചറിവ് അവളിലുണ്ട് , നവവധുവായി ഭർത്താവിനോടൊപ്പം അണിഞ്ഞൊരുങ്ങി പോകാൻ അവൾ തയ്യാറായില്ല , പരമ്പരാഗത മൂല്യവ്യവസ്ഥകളെ ചോദ്യം ചെയ്യാനുള്ള കരുത്ത് അവളിൽ ഉരുവം കൊള്ളുന്നു.


സ്ത്രീകൾ ആക്രമിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന സാമൂഹിക സാഹചര്യത്തിൽ  ഓർമ്മയുടെ ഞരമ്പ് എന്ന കഥ കൂടുതൽ ചർച്ചെയ്യെടേണ്ടതായുണ്ട്.  കഥാപാത്രങ്ങളെ ഉജ്വലമായി തനിമയോടെ അവതരിപ്പിക്കാനും കഥാകൃത്തിന് കഴിഞ്ഞിരിക്കുന്നു

20 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2022, ഏപ്രിൽ 16 11:28 PM

    വളരെ നല്ല വിശദീകരണം ആണ് sir

    മറുപടിഇല്ലാതാക്കൂ
  2. എനിക്ക് കൂടുതൽ സഹായഗമായി
    ᴛʜᴀɴᴋꜱ ꜰᴏʀ yᴏᴜ 🥰

    മറുപടിഇല്ലാതാക്കൂ
  3. വളരെ നല്ല അഭിപ്രായം തന്നെ ആ sir പറയാനൊള്ളൂ 🥰

    ᴛʜᴀɴᴋ yᴏᴜ ꜱɪʀ

    മറുപടിഇല്ലാതാക്കൂ
  4. എനിക്ക് കൂടുതൽ സഹായഗമായി Sir

    മറുപടിഇല്ലാതാക്കൂ
  5. വളരെ നല്ല അഭിപ്രായം തന്നെ ആ sir പറയാനൊള്ളൂ 🥰

    മറുപടിഇല്ലാതാക്കൂ
  6. വളരെ നന്നായി കഥ മനസിലാക്കാൻ കഴിഞ്ഞു

    മറുപടിഇല്ലാതാക്കൂ

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...