2020, ഡിസംബർ 31, വ്യാഴാഴ്‌ച

മാപ്പിളപ്പാട്ടിലെ കേരളീയത

മാപ്പിളപ്പാട്ടിലെ കേരളീയത
 എം എൻ കാരശ്ശേരി,
പാഠ വിശകലനം - റെജി കവളങ്ങാട്



മലയാള സാഹിത്യത്തിൽ പഴയ കാലം മുതൽ ഭാഷ, ആവിഷ്കാര രീതി ,പ്രമേയം തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ  പലതരം  കവിതാ രീതികൾ  നിലവിലുണ്ട്.പതിനഞ്ചാം നൂറ്റാണ്ടിനു  മുമ്പ് മണിപ്രവാളം, പാട്ട് എന്ന്  രണ്ട് കൈവഴികളിൽ ആയിട്ടാണ് മലയാള കവിത ഒഴുകി വന്നത്..മലയാളവും സംസ്കൃതവും കൂടിചേർന്ന കവിതാ രീതിയാണ് മണിപ്രവാളം. പാട്ടിൽ ആദ്യകാലത്ത് തമിഴ് സ്വാധീനം കൂടുതലായിരുന്നു .ചീരാമചരിതം, കണ്ണശ്ശരാമായണം തുടങ്ങിയ കൃതികളാണ് പാട്ട് കവിതയിൽ കാണപ്പെടുന്നത്.പാട്ടു കവിത പൊതുവെ ഭക്തിരസപ്രധാനവും നാടൻ താളങ്ങളിൽ എഴുതപ്പെടുന്നതും  എതുക ,മോന തുടങ്ങിയ പ്രാസങ്ങൾ ഉള്ളതും ആയിരുന്നു.(എതുക -ഒന്നാമത്തെ വരിയുടെ രണ്ടാം അക്ഷരം തന്നെ രണ്ടാമത്തെ വരിയുടെയും രണ്ടാം അക്ഷരമായി വരുന്നത്.  മോന - ഒരു വരി രണ്ടായി മുറിക്കുമ്പോൾ ആദ്യഭാഗം തുടങ്ങുന്ന അക്ഷരം കൊണ്ടു തന്നെ രണ്ടാം പകുതിയും ആരംഭിക്കുന്നത്) എഴുത്തച്ഛൻ ചെറുശ്ശേരി തുടങ്ങിയ കവികൾ പാട്ട് രീതിയിലാണ് കവിത എഴുതിയത്.എന്നാൽ അവരുടെ കവിത പഴയ പാട്ട് കവിതയിൽ നിന്നും വ്യത്യസ്തമായിരുന്നു , അവ ഇന്നത്തെ മലയാളവുമായി കൂടുതൽ അടുത്തു നിൽക്കുന്നവയാണ് , അവയിൽ തമിഴ് സ്വാധീനം കുറഞ്ഞും സംസ്കൃതത്തിന്റെ സ്വാധീനം കൂടിയും കാണപ്പെടുന്നു.ഭാഷയുടെ ചരിത്രം നാടിൻറെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു , മറ്റു ദേശങ്ങളിലുള്ള ആളുകളുമായി സമ്പർക്കത്തിൽ ആകുമ്പോൾ  നമ്മുടെ ഭാഷയിൽ അന്യഭാഷകളിൽ നിന്ന് പദങ്ങൾ കടന്നു വരാറുണ്ട്. വലിയ തോതിലുള്ള സമ്പർക്കത്തിന്റെ ഫലമായി മിശ്ര ഭാഷകൾ രൂപം കൊള്ളാറുണ്ട്. ഭാരതത്തിലെ പ്രാദേശിക ഭാഷകളെ എല്ലാം  സംസ്കൃതം വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട് , മണിപ്രവാളം ഇത്തരത്തിൽ സംസ്കൃത സ്വാധീനം കൊണ്ട് ഉണ്ടായ മിശ്ര ഭാഷയാണ്. അറബി ഭാഷയുമായി ഉണ്ടായ സമ്പർക്കത്തിന്റെ ഫലമായി അറബിമലയാളം എന്ന് മിശ്രഭാഷ രൂപംകൊണ്ടിട്ടുണ്ട്. അറബി ലിപിയിൽ ആണ് ഇത് രേഖപ്പെടുത്തിയിരുന്നത്.ഇതിൽ ഗദ്യവും പദ്യവും ഉണ്ട് , പദ്യകൃതികൾ  മാപ്പിളപ്പാട്ടുകൾ എന്ന് അറിയപ്പെടുന്നു.ആദ്യകാലത്ത് ഇത് മുസ്ലീങ്ങൾക്കിടയിൽ മാത്രമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്  . ജനാധിപത്യ കാലത്ത് ജാതി മതങ്ങളുടെ അതിർവരമ്പുകൾ കുറഞ്ഞു വന്നതോടെ മതങ്ങളുടെയും ജാതികളുടെയും വേലിക്കെട്ടുകളിൽ ഉണ്ടായിരുന്ന കലകൾ എല്ലാവരുടേതും ആയി മാറി. മാപ്പിളപ്പാട്ട് ,കഥകളി, കൂത്ത് തുടങ്ങിയ എല്ലാ കലകളിലും ഈ ജനാധിപത്യവൽക്കരണം സംഭവിച്ചു.മാപ്പിളപ്പാട്ട് എന്ന പേരിൽ നിന്നുതന്നെ അതിന് പഴയ പാട്ട് കവിതയുമായുള്ള ബന്ധം മനസ്സിലാക്കാം , പാട്ട് കവിതയുടെ പഴയ പ്രാസ വ്യവസ്ഥകളും ഈണവും  മാപ്പിളപ്പാട്ടിൽ കാണാം.500 വർഷത്തോളം പഴക്കമുള്ള ഗാനശാഖയാണ് മാപ്പിളപ്പാട്ട്  , ആദ്യകാലത്ത് മുസ്ലിം മത സംബന്ധിയായ വിശുദ്ധ യുദ്ധങ്ങളുടെ കഥ കളാണ് മാപ്പിളപ്പാട്ടുകളായി രചിക്കപ്പെട്ടത് ,പിന്നീട് പ്രണയ  കഥകളും നാടൻ ഇതിവൃത്തങ്ങളും മാപ്പിളപ്പാട്ടിന് വിഷയമായിത്തീർന്നു.മാപ്പിളപ്പാട്ട് കവികളിൽ ഏറെ ജനപ്രിയനായിത്തീർന്ന പുലിക്കോട്ടിൽ ഹൈദറിന്റെ രചനകളെക്കുറിച്ചാണ് ശ്രീ എം എൻ കാരശ്ശേരി ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.പ്രമേയം ,ഭാഷ , കാഴ്ചപ്പാട് എന്നിവയിലെല്ലാം പുലിക്കോട്ടിൽ ഹൈദർ കേരളീയതക്ക് വലിയ പ്രാധാന്യം നൽകി.മാപ്പിളപ്പാട്ട് കവികളിൽ ഈ ഒരു പ്രത്യേകത ഏറ്റവും കൂടുതലുള്ളത് ഹൈദറിനാണ്.ഒറ്റപ്പാട്ടുകൾ കെട്ടുന്നതായിരുന്നു അദ്ദേഹത്തിൻറെ ശീലം അത്തരത്തിൽ രണ്ടായിരത്തോളം പാട്ടുകൾ ഉണ്ട് .മാപ്പിളപ്പാട്ടിലെ മറ്റു കവികൾ അറേബ്യൻ ചരിത്രത്തെയും ഇസ്ലാമിക ഇതിവൃത്തങ്ങളെ യും കാല്പനിക കഥകളെയും മാപ്പിളപ്പാട്ടിന്  തെരഞ്ഞെടുത്തപ്പോൾ പുലിക്കോട്ടിൽ ഹൈദർ തന്റെ നാടിന്റെ കഥകളാണ് പാട്ടുകളാക്കിയത് വെള്ളപ്പൊക്കമാല ഇതിന് നല്ല ഉദാഹരണമാണ്.കാല്പനികതയും ഭക്തിയും അല്ല തൻറെ ചുറ്റുപാടും കണ്ട മനുഷ്യരുടെ ജീവിത യാഥാർത്ഥ്യങ്ങൾ നിറഞ്ഞ നാട്ടുകഥകൾ ആണ് അദ്ദേഹത്തിന് ഇഷ്ടം .പൊതുവേ മാപ്പിളപ്പാട്ട് കവികൾ മറ്റു ഭാഷകളിലെ പദങ്ങൾ കൂട്ടിക്കലർത്തി സങ്കര ഭാഷയിലാണ് എഴുതാറുള്ളത്.പുലിക്കോട്ടിൽ ഹൈദർ അങ്ങനെയല്ല . അദ്ദേഹം തൻറെ ജന്മദേശമായ ഏറനാട്ടിലെ ഭാഷയാണ് മാപ്പിളപ്പാട്ട് രചനയ്ക്കായി സ്വീകരിച്ചത്.വാമൊഴിയെ വരമൊഴി ആക്കി മാറ്റുവാൻ മെനക്കെടാതെ അതേപടി  അദ്ദേഹം പാട്ടിൽ ഉപയോഗിച്ചിരിക്കുന്നു. മലമ്മൽ , നരീനെ തുടങ്ങിയ പ്രയോഗങ്ങൾ അവിടെ സുലഭമാണ്.സ്ത്രീകളുടെ ജീവിത ദുഃഖങ്ങൾക്ക് പ്രാധാന്യം കൊടുത്തു എന്നതാണ് പുലിക്കോട്ടിൽ ഹൈദറിന്റെ പാട്ടുകളുടെ മറ്റൊരു പ്രത്യേകത.പുരുഷന്റെ ക്രൂരതയും വഞ്ചനയ്ക്കും പാത്രമാകുന്ന സ്ത്രീത്വം ഹൈദറിൻറെ രചനാ വൈഭവത്തെ നിരന്തരം പ്രചോദിപ്പിച്ചു.മറിയക്കുട്ടിയുടെ കത്ത് ആണ് ഇത്തരം രചനകളിൽ ഏറെ പ്രസിദ്ധം. ബെല്ലാരി ജയിലിൽ കിടക്കുന്ന ഭർത്താവ് മറിയക്കുട്ടിയെ സംശയിച്ചു കൊണ്ട് കത്ത് എഴുതിയപ്പോൾ അതിനു മറുപടിയായി എഴുതുന്ന കത്ത് രൂപത്തിലാണ് ഈ പാട്ട് രചിച്ചിട്ടുള്ളത്."ബെല്ലാരി ക്കുടനെ ഞാൻ വരാം , ഒട്ടു വഴിയുണ്ടോ, വല്ലികൾക്കവിടേക്ക് വരാൻ പാടുണ്ടോ ?"തുടങ്ങിയ വരികൾ ഏറെ ഹൃദയസ്പർശിയാണ്.ജീവിത പുരോഗതിക്ക് തടസ്സം എന്നു തോന്നിയ എല്ലാ ആചാരങ്ങളെയും അദ്ദേഹത്തിൻറെ രചനകൾ പുച്ഛിക്കുന്നു..ദുരാചാരമാല, കലിയുഗം, കാതുകുത്തുമാല , സ്ത്രീമർദ്ദിമാല, മാരന്മാരുടെ തകരാറ് തുടങ്ങിയഗാനങ്ങൾ ഇതിന് ഉദാഹരണമാണ്.കത്തുകളുടെ രൂപത്തിൽ എഴുതുന്ന കത്തുപാട്ടുകൾ മാപ്പിളപ്പാട്ടുകൾ ക്കിടയിൽ ഇപ്പോഴും സജീവമാണ്  ,അന്ധവിശ്വാസങ്ങളോടുള്ള എതിർപ്പും വാമൊഴിയോടുള്ള അടുപ്പവും കൊണ്ട് ഹൈദറിന്റെ കത്ത് പാട്ടുകൾ വേറിട്ടുനിൽക്കുന്നു.നിമിഷകവന ശേഷി കൊണ്ട് അനുഗൃഹീതനായിരുന്നു പുലിക്കോട്ടിൽ ഹൈദർ .ഇരുപതാം നൂറ്റാണ്ടിലെ മലബാറിൻറെ രാഷ്ട്രീയവും ഗാർഹികവും സാമ്പത്തികവുമായ അനേകം മുദ്രകൾ പേറുന്ന മനോഹരമായ മാപ്പിളപ്പാട്ടുകൾ ആണ് പുലിക്കോട്ടിൽ ഹൈദർ രചിച്ചിട്ടുള്ളത് .പ്രകൃതിയും സ്ത്രീയും നേരിട്ട സങ്കടങ്ങളെ പറ്റിയുള്ള ആ പാട്ടുകൾ അനീതിക്കെതിരായ പോരാട്ടത്തിന്റെ ഗാഥകൾ ആണ് .മാപ്പിളപ്പാട്ടുകളുടെ ചരിത്രം ഭാഷാപരമായ പ്രത്യേകതകൾ, പുലിക്കോട്ടിൽ ഹൈദറിന്റെ രചനകളുടെ പ്രധാന സവിശേഷതകൾ എന്നിവയെ മുൻനിർത്തിയുള്ള ചോദ്യങ്ങളാണ് ഈ പാഠത്തിൽ നിന്ന് വരാൻ സാധ്യതയുള്ളത്

3 അഭിപ്രായങ്ങൾ:

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...