2023, ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം
ബാലചന്ദ്രന്‍ ചുള്ളിക്കാട്

പാഠവിശകലനം...റെജി കവളങ്ങാട്

 

പാഠസംഗ്രഹം

        സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയികളില്‍ കാമുകന്റെ ആത്മഗതമെന്നതുപോലെയാണ് സന്ദ൪ശനം എന്ന കവിത അനുഭവപ്പെടുന്നത്, എന്നാല്‍ പ്രണയത്തിന്റെ വിശദാംശങ്ങളൊന്നും കവി നല്‍കുന്നില്ല.

ഓ൪മ്മകളില്‍ മുഴുകി മൗനമായിരുന്ന് അവ൪ പിരിഞ്ഞുപോകുന്നു. സുവ൪ണ്ണമായപ്രണയകാലം കാമുകന്റെ മനസ്സില്‍ ഇതള്‍വിരിയുന്നു അതോടൊപ്പം ഏകാകിയും മദ്യപാനിയുമായി സത്രങ്ങള്‍ തോറും അലഞ്ഞുതിരിയുന്ന ഇപ്പോഴത്തെജീവിതം അയാളെ മരണാസക്തിയോളം വേദനിപ്പിക്കുന്നു.

പ്രണയത്തിന്റെ മധുരസ്മൃതിയും വിരഹജീവിതത്തിന്റെനരകയാതനയും ഇടകല൪ന്നുവരുന്ന വരികള്‍ കവിതയുടെ പ്രത്യേകതയാണ്. സന്ദ൪ശകമുറിയുടെ ജനാലക്കപ്പുറം മങ്ങിവരുന്ന പകല്‍ തന്റെ ജീവിതം പോലെയാണെന്ന് കാമുകന് തോന്നുന്നു. വരാനിരിക്കുന്ന രാത്രിയിലേക്കെന്നപോലെ അയാളുടെ ഓ൪മ്മകള്‍ അന്തിയില്‍ ചേക്കയേറുന്നകിളികളെപ്പോലെ കൂട്ടിലേക്ക് തിരികെപ്പറക്കുന്നു, പഴയ പ്രണയകാലം തന്നെയാണ് അയാളുടെ ഓ൪മ്മകളുടെ കൂട്.

കണ്ണുകള്‍ കൂട്ടിമുട്ടുമ്പോള്‍ അവ൪ ഭൂതകാലത്തിലേക്ക് നഷ്ടപ്പെട്ടുപോകുന്നു. അവരുടെ നെഞ്ചിടിപ്പും നിശ്വാസവും താളം മുറുകി സംഗീതാത്മകമാകുന്നു. ഒരിക്കല്‍ അവരുടെ കരളില്‍പുത്തുവിട൪ന്ന പ്രണയത്തിന്റെ പൊന്‍ചെമ്പകം വീണ്ടും പൂവിടാനൊരുങ്ങുമ്പോള്‍ ജീവിതം ആ കരള്‍ പണ്ടേ കരിച്ചുകളഞ്ഞതോ൪ത്ത് പുകയിലക്കറപിടിച്ച അയാളുടെ ചുണ്ടിലൊരു കരച്ചിലുണരുന്നു

തീവ്രദുഃഖം പുറത്തുകാണിക്കാനാവാത്തതുകൊണ്ട് ഉള്ളിലൊതുങ്ങപ്പോകുന്ന ആ കരച്ചിലിനെ ചിറകുനീ൪ത്തുവാനാവാതെ പിടയുന്നപക്ഷിയോടുപമിക്കുന്ന മനോഹരമായ കവികല്പന ഈ വരികളെ അതുല്യമാക്കി മാറ്റിയിരിക്കുന്നു.

        നവീനമായ ബിംബകല്പനകളും പദപ്രയോഗങ്ങളും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകളെ വ്യത്യസ്തമാക്കുന്നു. സ്മരണയുടെ ദൂരസാഗരം തേടി ഹൃദയരേഖകള്‍ നീളുന്നുപിന്നെയും എന്ന വരികള്‍ക്ക് ഭൂതകാലം ഓ൪മ്മിക്കുന്നു എന്ന അ൪ഥത്തിനുമപ്പുറം രണ്ടുജീവിതാവസ്ഥകളെ ദൃശ്യവല്‍ക്കരിക്കാനുള്ള ശേഷിയുണ്ട്. സാഗരം അഗാധവും വിശാലവുമാണ് ഹൃദയരേഖകള്‍ ചുവന്നതും ജീവരക്തം നിറഞ്ഞതുമാണ്. പ്രണയകാലത്തിലേക്കൊഴുകുന്ന നദിപോലെയാണ് ഇപ്പോഴും കവിയുടെ ജീവിതം, അതിനോട് വേ൪പെടാനാവില്ല അങ്ങനെ ഒരുപാട് വാക്കുകള്‍ കൊണ്ടേ ഈ വരികള്‍ വ്യാഖ്യാനിക്കാനാവൂ.

        കനകമൈലാഞ്ചിനീരില്‍ ചുവന്ന വിരലുകള്‍ തൊട്ടപ്പോള്‍  കിനാവുചുരന്നു. നെടിയകണ്ണിലെ കൃഷ്ണകാന്തത്തിന്റെ കിരണമേറ്റ് കാമുകന്റെ ചില്ലകള്‍  പൂത്തു ഈ രണ്ടു പ്രയോഗങ്ങളെ ആലോചനാമൃതം എന്നുമാത്രമേ വിശേഷിപ്പിക്കാനാവൂ, അത്രമേല്‍ അനവദ്യസുന്ദരമാണവ.ഭാഷയിലെ ഏറ്റവും പ്രണയമധുരമായ വരികള്‍ ക്കിടയില്‍‍ അവ കനകമൈലാഞ്ചിനീരിലെഴുതപ്പെട്ടിരിക്കുന്നു.

        പ്രണയകാലത്തെ ദിനങ്ങളെല്ലാം കാമുകിയുടെ നെറ്റിയിലെ കുങ്കുമത്തരിപുരണ്ട സന്ധ്യാകാശംകൊണ്ട് മനോഹരമായിരുന്നു , എത്ര അഗാധതയാണിവിടെ കാണാന്‍കഴിയുന്നത് , പ്രണയിക്കുന്ന പുരുഷ‍‍ന്‍ അവന്റെ പ്രപഞ്ചം മുഴുവന്‍ കാമുകിയെ കാണുന്നു, അവന്റെ ചിദാകാശം നിറയെ അവള്‍ മാത്രമാണ് എന്നാലതെല്ലാം മറവിയില്‍ മാഞ്ഞുപോയിരിക്കുന്നു. ഒരേസമയം പ്രണയവും വിരഹവും ഈ വരികളെ വികാരസാന്ദ്രമാക്കുന്നു.

        എഴുപതുകളുകടെ അവസാനവും എണ്പതുകളുടതുടക്കവും സാമൂഹ്യജീവിതത്തിലുണ്ടായ ഊഷരതയും അസ്ഥിത്വവ്യഥകളും നഗരജീവിതം വ്യക്തിമനസ്സിലേല്‍പ്പിച്ച മൂല്യച്യുതിയും ഒറ്റപ്പെടലും അക്കാലത്തെ സാഹിത്യത്തിന്റെയും ഭാഗമായിരുന്നു.

        സന്ദ൪ശനത്തിലെ നായകന്റെ മദ്യപാനവും അലഞ്ഞുനടപ്പും അരക്ഷിതജീവിതവും നിരാശയും അതുമായി ചേ൪ത്തുവായിക്കേണ്ടതാണ്. പ്രണയത്തിന്റെ വ൪ണ്ണസമൃദ്ധികളെല്ലാം മുങ്ങിപ്പോകുന്നതരത്തില്‍ കവിതയുടെ അവസാനം ഈ നഗരജീവിതം ആവിഷ്കരിക്കപ്പെടുന്നു. മരണവേഗമുള്ള വണ്ടികള്‍  , നരകരാത്രികള്‍ , സത്രച്ചുമരുകള്‍  എന്നിങ്ങനെ ചുരുങ്ങിയ വാക്കുകളില്‍ ഓ൪ക്കാനിഷ്ടപ്പെടാത്ത ആ ദുരിതകാലം കവി വരച്ചുചേ൪ക്കുന്നു.

        പ്രണയത്തിന്റെ മധുരത്തിനെക്കാളേറെ വിരഹിയായ കാമുകന്റെ ഏകാന്തജീവിതമാണ് സന്ദ൪ശനത്തെ ഹൃദയസ്പ൪ശിയാക്കിമാറ്റുന്നത്.

        ആ൪ത്തനായി ഓ൪മ്മകളുടെ ഭൂതായനങ്ങളില്‍ അലയുന്ന കവിമനസ്സിന്റെ നിരാശയുടെ ഇരുളില്‍ പലജന്മങ്ങളായി തുടരുന്ന സാന്ത്വനം പോലെ കാമുകിയുടെ മുഖം തെളിയുന്നു , അനേക ജന്മങ്ങളായി തുടരുന്ന ആത്മാക്കളുടെ ബന്ധമെന്നത് പരമ്പരാഗതമായ പ്രണയസങ്കല്പമാണ് പക്ഷെ ഭാഷയുടെ അത്ഭുതപ്രവൃ൪ത്തിയിലൂടെ ചുള്ളിക്കാട് അതിനെ നവീനമാക്കിയിരിക്കുന്നു.

        കരച്ചിലിന്റെ അഴിമുഖം കാണരുതെന്ന നിശ്ചയത്തോടെ സന്ദ൪ശകമുറിയില്‍ നിന്ന് അവ൪ പിരിഞ്ഞുപോകുന്നു, പണ്ടെ വേ൪പെട്ടുപോയ രാത്രിനിഴലുകളാണ് തങ്ങള്‍  എന്ന് വൃഥാവിശ്വസിക്കാനുള്ള ശ്രമവും കവിതയിലെ വിഷാദം തീവ്രമാക്കുകയാണ്

        ജന്മാന്തരങ്ങളിലൂടെ തുടരുന്ന പ്രണയത്തിലല്ലാതെ മറ്റൊന്നിലും വിശ്വാസവും പ്രതീക്ഷയുമില്ലാത്ത കവിയെയാണ് സന്ദ൪ശനത്തില്‍ നമ്മള്‍  കാണുന്നത്.

         

കുമാരനാശാന്‍ , ചങ്ങമ്പുഴ കഷ്ണപിള്ള , ഇടപ്പള്ളിരാഘവന്‍ പിള്ള , അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍ , തുടങ്ങി നമ്മുടെ പ്രസിദ്ധ കവികളൊക്കെയും‍ പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട് ,

പ്രണയത്തിന്റെ തീവ്രമായ ആത്മവേദനകളെ ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ പ്രണയ ഗീതം, പോകൂ പ്രീയപ്പെട്ട പക്ഷീ, ആനന്ദധാര , സന്ദര്‍ശനം വ്യര്‍ഥമാസത്തിലെ കഷ്ടരാത്രി തുടങ്ങിയ കവിതകളിള്‍ ആവിഷ്കരിക്കുന്നു

 

കവിതയില്‍  വാക്കുകള്‍ക്കു പുതിയ രൂപവും അ൪ഥവും ലഭിക്കുന്നു

        അധികനേരമായ് സന്ദ൪ശക൪ക്കുള്ള മുറിയില്‍ മൗനംകുടിച്ചിരിക്കുന്നു നാം എന്നാണ് കവിത ആരംഭിക്കുന്നത്, മൗനംകുടിക്കുക എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കണം

        കണ്ണീരുകുടിക്കുക എന്നത് മലയാളത്തിലെ ഒരു ശൈലിയാണ് കവിതയില്‍  വാക്കുകള്‍ ഉപയോഗിക്കുന്നത് അ൪ഥബോധമുണ്ടാകുവാന്‍ മാത്രമല്ല അനുഭവങ്ങള്‍ പകരുന്നതിനുവേണ്ടിക്കൂടിയാണ്,

        ഏതോ സന്ദ൪ശകമുറിയില്‍ എന്തിനോ വന്നുചേരുകയും യാദൃച്ഛികമായി കണ്ടുമുട്ടുകയും ചെയ്തവരാണ് കവിതയിലെ സ്ത്രീയും പുരുഷനും, അവ൪ തങ്ങളുടെ ഭൂതകാലം ഓ൪ക്കുന്നു , പഴയ പ്രണയകാലം അവരുടെ മനസ്സുകളെ വേദനിപ്പിക്കുന്നു. എന്നാല്‍ പുറമെ അവ൪ അപരിചിതരെപ്പോലെയാണ് പെരുമാറുന്നത്, അവ൪ ഉളളിലെ വേദന മൗനമായി അനുഭവിക്കുന്നവരാണ്, ദഃഖം ഉള്ളിലൊതുക്കിയിരിക്കുക എന്ന അ൪ഥമാണ് മൗനംകുടിച്ചിരിക്കുക എന്ന പ്രയോഗത്തിനുള്ളത്.

ഒരുവാക്കുകൊണ്ട് ഒരുപാട് അനഭവങ്ങളുണ൪ത്തുന്നവരാണ് മഹാകവികള്‍

 

കാഴ്ചകളെയും അനുഭവങ്ങളെയും കൂട്ടിയിണക്കുന്ന വാക്കുകള്‍

        ജനലിനപ്പുറം ജീവിതം പോലെ പകല്‍ വെളിച്ചം പൊലിഞ്ഞുപോവുക

        ചിറകുപൂട്ടുവാന്‍ കൂട്ടിലേക്കുപോകുന്ന പക്ഷികളെപ്പോലെ ഓ൪മ്മകള്‍ പറന്നു പോവുക

        സന്ദ൪ശനം എന്ന കവിതയിലുള്ള വ൪ണ്ണനയാണിത് , പകല്‍ വെളിച്ചം മെല്ലെ പൊലിഞ്ഞുപോകുന്നത് രാത്രിയിലേക്കാണ്. കിളികള്‍ ചേക്കേറുന്നതും രാത്രിയാകുമ്പോഴാണ്,

        കവിതയിലെ കാമുകന്‍ നിരാശയില്‍ മുങ്ങി മദ്യപാനിയായി അലഞ്ഞുതിരിയുന്നയാളാണ് , അയാളുടെ ജീവിതം തകരുകയാണ്, പകല്‍ പോലെ തെളിഞ്ഞ പ്രണയകാലം അസ്തമിച്ച് ദുഃഖത്തില്‍റെ ഇരുട്ടിലേക്കാണ് അയാളുടെ യാത്ര, ഈ ജീവിതാവസ്ഥയാണ് കവി പകല്‍ കാഴ്ചകളുടെ വ൪ണ്ണനയിലൂടെ സാധിച്ചെടുക്കുന്നത്,

        പ്രണയവും സന്തോഷങ്ങളും ജീവിതവും നഷ്ടമായിപ്പോകുന്നത് വെറുതെ കണ്ടിരിക്കേണ്ടിവരുന്ന ഒരാളുടെ വേദന ഈ വരികളില്‍ തീവ്രമായി അവതരിപ്പിച്ചിരിക്കുന്നു.

         

        മാറിമാറി വരുന്ന ഭൂതകാലവും വ൪ത്തമാനകാലവും

        ഒരുനിമിഷം മറന്നോ പരസ്പരം മിഴികളില്‍ നമ്മള്‍നഷ്ടപ്പെടുന്നുവോ

        പസ്പരമുള്ള കഴ്ചയില്‍ സ്വയം മറന്ന് തങ്ങളിപ്പോഴെവിടെയാണെന്നതോ൪ക്കാതെ ഭൂതകാലത്തിലേക്കൂളിയിട്ട് പോകുന്നവരാണ് കവിതയിലെ പ്രണയികള്‍, , അവ൪ക്ക് വ൪ത്തമാനകാലം ദുഃഖമാണ് ഭൂതകാലമാവട്ടെ സന്തോഷം നിറഞ്ഞതും, ഓ൪ക്കുവാനേറെയുണ്ട് അതുകൊണ്ട് കണ്ണുകള്‍ തമ്മിലിടയുമ്പോള്‍ ഭൂതകാലത്തിലേക്കവ൪ നഷ്ടപ്പെട്ടുപോകുന്നത്.

        ഈ കവിതയിലെ ഭൂതകാലത്തെ സൂചിപ്പിക്കുന്ന വാക്കുകള്‍ ആനന്ദം നിറഞ്ഞതും  വ൪ത്തമാനകാലത്തെ സൂചിപ്പിക്കുന്ന വാക്കുകള്‍ ദുഃഖസൂചകവുമാണെന്ന് കാണാന്‍കഴിയും

        തിരിച്ചുനടക്കാനാവാത്ത യാത്രയാണ് ജീവിതം ,കഴിഞ്ഞുപോയതൊന്നു തിരിച്ചുവരുകയില്ല ,വീണ്ടും വരാത്തവണ്ണം കടന്നുപോയ പ്രണയകാലത്തിന്റെ സാക്ഷികളാണ് സന്ദ൪ശനത്തിലെ കാമുകീകാമുകന്മാ൪, ജീവിതം അവരെ അടുക്കാനാവാത്ത ദൂരങ്ങളിലേക്കാണെത്തിച്ചത്. ഈ അകല്‍ച്ചയെക്കുറിച്ചുള്ള ബോധമാണ് കവിതയിലെ വിഷാദത്തിന് കാരണം

മനോഹരമായ ബിംബകല്പനകള്‍

        വാക്കുകള്‍ ചെറിയ അ൪ഥപരിസരങ്ങളിനല്‍ നിന്ന് വള൪ന്ന് ജീവിതത്തിന്റെ വിശാലതകളെ, ആഴങ്ങളെ അനുഭവിപ്പിക്കുവാന്‍ പാകത്തിന് പ്രയോഗിക്കുമ്പോഴാണ് അവ ബിംബകല്പനകളാകുന്നത്. പദങ്ങളെ അസാധാരണമായ രീതിയില്‍ പ്രയോഗിക്കയും കൂട്ടിച്ചേ൪ക്കുകയും ചെയ്തുകൊണ്ടാണ് കവികള്‍ ബിംബകല്പനകള്‍ സൃഷ്ടിക്കുന്നത്.

        പൊന്‍ചെമ്പകം പൂത്തകരള്‍,തൊണ്ടയില്‍ പിടയുന്ന ഏകാന്തരോദനം,സ്മരണതന്‍ ദൂരസാഗരം,കിനാവ് ചുരന്നത്, ചില്ലകള്‍ പൂത്തത്,കുങ്കുമത്തരി പുരണ്ടചിദംബരസന്ധ്യകള്‍,നരകരാത്രികള്‍, ജനനാന്തരസാന്ത്വനം, കരച്ചിലിന്‍ അഴിമുഖം, ഭൂതായനം ഇത്തരം വാക്കുകള്‍ കവിതയില്‍ സൃഷ്ടിക്കുന്ന സവിശേഷമായ ഭാവപ്രപഞ്ചം, സാധാരണ സംസാരഭാഷയിലൂടെ ഒരിക്കലും അനുഭവിപ്പിക്കുവാനാവുകയില്ല.

        ഇവയോരോന്നും പലതരം കാഴ്ചകളെയും സ്പ൪ശങ്ങളെയും ശബ്ദങ്ങളെയും സങ്കല്പങ്ങളെയും വ൪ണ്ണിക്കുന്ന വാക്കുകളാണ് എന്നാല്‍ അവയെല്ലാം തന്നെ കവിതയിലെ വ്യക്തികളുടെ മാനസികാവസ്ഥകളെ വ്യക്തമാക്കുവാന്‍ മാത്രമാണുപയോഗിച്ചിരിക്കുന്നത്

        ആള്‍ക്കൂട്ടത്തിനിടയിലും വ്യക്തി അനുഭവിക്കുന്ന പങ്കുവയ്ക്കാനാവാത്ത വിഹ്വലതയും ഒറ്റപ്പെടലും കേവലം പ്രണയനൈരാശ്യം എന്നുമാത്രം പറയാനാവാത്തതാണ്, അത് പുതിയ കാലത്തിന്റെ നാഗരികജീവിതത്തിന്റെപ്രത്യേകതകൂടിയാണ് , ഈ സങ്കീ൪ണ്ണതകളെ ആവിഷ്കരിക്കാനാണ് ഇത്തരം ഭാഷ ഉപയോഗിക്കുന്നത്.


       
 


2023, ജനുവരി 2, തിങ്കളാഴ്‌ച

പ്രസംഗ കല - കവളങ്ങാടൻ

എന്താണ് പ്രസംഗം
ഒരാൾ മറ്റുചിലരോട് സംസാരിക്കുന്നതാണ് പ്രസംഗം എന്ന് പറയാം
എന്തൊക്കെ ചേരുന്നതാണ് പ്രസംഗം
പ്രസംഗിക്കുന്നയാൾ
ശ്രോതാക്കൾ
എന്നിവരാണ് പ്രസംഗത്തിലെ മുഖ്യ ഘടകങ്ങൾ
പ്രസംഗ വിഷയം
 പ്രസംഗത്തിന്റെ സന്ദർഭം
 പ്രസംഗിക്കുന്ന സ്ഥലം
 ഇവയും പ്രധാനപ്പെട്ടവയാണ്.

ആത്മാർത്ഥതയാണ് ഏറ്റവും വലിയ പ്രസംഗ ഗുണം .പ്രസംഗ വിഷയത്തിനോടുള്ള താല്പര്യം ആണ് ആത്മാർത്ഥത പ്രസംഗ വിഷയം പ്രസംഗകന്റെ മനസ്സിൽ പതിയുകയും ഉള്ളിലെ നിരന്തരമായ ചിന്തകൾക്ക് വിധേയമാവുകയും പ്രസംഗകന്റെ ഹൃദയത്തിൽ നിന്ന് വാക്കുകൾ പുറത്തുവരികയും ചെയ്യണം അപ്പോൾ പ്രസംഗം സ്വാഭാവികം ആയിരിക്കും

എങ്ങനെ പ്രസംഗിക്കണം

 പ്രസംഗിക്കുന്ന ആളിനും കേൾക്കുന്ന ആളിനും പ്രസംഗ വിഷയവുമായി ബന്ധം ഉണ്ടായിരിക്കണം

കേൾക്കുന്നവരുടെ പ്രായം ജീവിത സാഹചര്യങ്ങൾ ഇവ മനസ്സിലാക്കി  ആവണം പ്രസംഗത്തിന്റെ രീതി തീരുമാനിക്കേണ്ടത്

കുട്ടികളോട് വളരെ ഗൗരവത്തിൽ പാണ്ഡിത്യപ്രകടനം നടത്താൻ പാടില്ല,
മുതിർന്നവരോട് ആവട്ടെ അവരുടെ ചിന്താശേഷിയും വ്യക്തിത്വവും അംഗീകരിക്കുന്ന രീതിയിൽ ആവണം പ്രസംഗിക്കേണ്ടത്.

ശ്രോതാക്കൾ കേൾക്കുക മാത്രമല്ല കാണുകയും ചെയ്യുന്നുണ്ട്
പ്രഭാഷകൻറെ ശബ്ദമാണ് കേൾക്കുന്നത് ,അത് പ്രസംഗിക്കുന്ന സന്ദർഭത്തിനും പ്രസംഗ വിഷയത്തിനും ചേരുന്നതുപോലെ ആയിരിക്കണം

ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകൾ കേൾവിക്കാരിൽ വികാരങ്ങൾ സൃഷ്ടിക്കുന്നു

ശബ്ദ നിയന്ത്രണം പ്രസംഗത്തിന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ്.

ആവേശം കൊണ്ട് സ്വയം മറന്നു പരിസരബോധം ഇല്ലാതെ അലറി പ്രസംഗിക്കുന്നത് ശരിയല്ല പ്രസംഗത്തിന്റെ ശബ്ദം തീരെ ചെറുതാകാനും പാടില്ല.

ആശയങ്ങൾ കേൾവിക്കാർക്ക് മനസ്സിലാകുന്നത്ര വ്യക്തമായി കഴിയുന്നത്ര ലളിതമായി വേണം പ്രസംഗിക്കേണ്ടത്

  രസകരമായി സംസാരിക്കാൻ കഴിയുന്നത് പ്രസംഗകന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ്.

 കാണികളെ ആകർഷിക്കുന്ന തരത്തിലാവണം പ്രസംഗം

 കാണികളെ പുതിയ കാഴ്ചപ്പാടുകളിലേക്ക് നയിക്കുന്ന തരത്തിലും ആവശ്യമെങ്കിൽ അവരെ വികാരം കൊള്ളിക്കുന്ന തരത്തിലും ആണ് പ്രസംഗിക്കേണ്ടത് 

നിൽപ്പ്
ശ്രോതാക്കളുടെ നേരെ നോക്കി നിന്നാണ് പ്രസംഗിക്കേണ്ടത് മറ്റു വല്ലയിടത്തും നോക്കി നിന്നു പ്രസംഗിക്കാൻ പാടില്ല.
സദസിന്റെ എതെങ്കിലുമൊരുഭാഗത്തു
മാത്രം ദൃഷ്ടി ഉറപ്പിച്ചു പ്രസംഗിക്കയുമരുത്. അത് കേൾവിക്കാരിൽ ഒരു
വിഭാഗത്തെ മനപ്പൂർവ്വമല്ലെങ്കിൽക്കൂടി അവഗണിക്കുന്നതായ തോന്നലുണ്ടാക്കും

ശരീരം നിശ്ചലമാക്കി നിർത്തിക്കൊണ്ട് പ്രസംഗിക്കാൻ പാടില്ല
കൈകൾ  മുഖം ശരീരം  ഇവയെല്ലാം വാക്യങ്ങളുടെ ആശയ പ്രകാശനത്തിന് ഉപകാരപ്പെടുന്ന തരത്തിൽ ചലിപ്പിച്ചു കൊണ്ടാവണം പ്രസംഗിക്കേണ്ടത് .

പ്രസംഗിക്കുന്ന ആളിന്റെ പ്രസംഗശേഷിയാണ് ആളുകൾ ശ്രദ്ധിക്കുന്നത് പൊക്കം കൂടിയതോ പൊക്കം കുറഞ്ഞതോ കറുത്തതോ വെളുത്തതോ ഒക്കെ അല്പനേരത്തേക്ക് മാത്രമേ ശ്രദ്ധയിൽ പെടുന്നുള്ളൂ.

മാന്യമായ വസ്ത്രധാരണം പ്രധാനമാണ്.വസ്ത്രധധാരണം. വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുന്നത് എന്ന് ഓർമ്മിക്കുക.

 സ്റ്റേജിലെ നിൽപ്പ് വളരെ പ്രധാനപ്പെട്ടതാണ്.തല ഉയർത്തിപ്പിടിച്ച് നേരെ നിവർന്നു നിന്ന് വേണം പ്രസംഗിക്കാൻ.പ്രാസംഗികന് ഒരു പ്രസന്നമായ വ്യക്തിത്വം ആവശ്യമാണ്. നിൽപ്പിലും,നോട്ടത്തിലും കൈകാലുകളുടെ ചലനത്തിലും എല്ലാം അത് ഉണ്ടാവാൻ ശ്രദ്ധ വേണം

പ്രസംഗത്തിന്റെ ശൈലി പ്രധാനപ്പെട്ടതാണ്
 ചിലർ സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തുന്നു സംസാരത്തിന്റെ രീതി
 ചില പ്രയോഗങ്ങൾ 
ശാരീരിക ചലനങ്ങൾ 
ചുമ 
തുടങ്ങിയവയൊക്കെ വ്യക്തിമുദ്രയാക്കി മാറ്റുന്നവരുണ്ട്.

ജനങ്ങൾ കേട്ടുമടുത്ത ശൈലി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് ഉദാഹരണത്തിന് പുരോഹിതന്മാരുടെ സംസാരരീതി മറ്റ് പ്രസംഗങ്ങൾക്ക് ചേരുകയില്ല

പ്രസംഗിക്കുന്ന ആളിന്റെ വാക്യങ്ങൾ കാണികളിൽ പ്രതികരണങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ അവരുമായി ഒരു മാനസിക ബന്ധം സ്ഥാപിക്കാൻ പ്രസംഗകന് കഴിയണം.

തന്റേടം ,ആത്മാർത്ഥത, ഊർജ്ജസ്വലത ഇവയെല്ലാം വാക്കുകളിൽ നിറയണം

പ്രസംഗത്തിനിടയിലുള്ള പാട്ട്, ഫലിതം എന്നിവ പ്രസംഗത്തെ കലയാക്കി മാറ്റും.

തുടക്കം
മൈക്കിനു മുമ്പിൽ നിൽക്കുമ്പോൾ
പ്രസന്ന മുഖം ഉണ്ടായാൽ അത് നല്ല ഒരു തുടക്കമായിരിക്കും .പലരും കഥ പറഞ്ഞുകൊണ്ടാണ് പ്രസംഗം തുടങ്ങുന്നത്. എന്നാൽ കഥ നന്നായി പറയാൻ പറ്റിയില്ലെങ്കിൽ പ്രസംഗം അതോടെ തകരും

നായനാരുടെ ഫലിതം 
പിസി ജോർജിന്റെ തന്റേടം
 പിണറായിയുടെ വടക്കൻ ഭാഷ
 സുരേഷ് ഗോപിയുടെ ഊർജ്ജസ്വലത 
പി ജെ ജോസഫിന്റെ പാട്ട്
 കെ എം മാണിയുടെ ചുമ 
എംഎം മണിയുടെ ശരീരഭാഷ,
അച്യുതാനന്ദൻറെ ആവർത്തിച്ചുള്ള സംസാരവും കൈകൊണ്ടുള്ള ചലനവും
 .എ കെ ആൻറണിയുടെ ആത്മർഥത.
ഉമ്മൻചാണ്ടിയുടെ ശബ്ദം
 ശശി തരൂരിന്റെ വേഷവും തലമുടിയും . സുനിൽ പി ഇളയിടത്തിനും എം എൻ കാരശ്ശേരിക്കുമുള്ള ചിരി ഇവ അവരെ ശ്രദ്ധിക്കാൻ കാരണമായിട്ടുണ്ട്. സ്വന്തമായി ഉണ്ടാക്കിയതും സ്ഥിരമായി പാലിക്കുന്നതുമായ ചില പ്രത്യേകതകൾ പ്രസിദ്ധരുടെ സംസാരത്തിൽ കാണാൻ കഴിയും.

വിഷയ പരിജ്ഞാനം അല്ല അവതരണത്തിന്റെ ശൈലിയാണ് പ്രസംഗത്തിനെ ആകർഷകമാക്കുന്നത്.
ശക്തമായ ഭാഷയിൽ രസകരമായി അവതരിപ്പിക്കുവാൻ അറിയാത്തവരുടെ പ്രസംഗം എത്ര വിഷയ പരിജ്ഞാനം ഉണ്ടെങ്കിലും ആളുകൾ ശ്രദ്ധിക്കുകയില്ല.

എങ്കിലും വെറും വാചകമടി എത്ര രസകരം ആണെങ്കിലും ഏറെ നേരം ആളുകൾ ഇഷ്ടപ്പെടുകയില്ല ചിന്തിപ്പിക്കുവാൻ കഴിവുള്ളവരാകണം പ്രാസംഗികർ

പ്രസംഗിക്കുന്ന കാര്യത്തിനെ കുറിച്ച് വ്യക്തമായ അറിവുള്ളവർ ആയിരിക്കണം പ്രാസംഗികർ

പ്രസംഗത്തിനു ആവശ്യമായ
ആശയങ്ങൾ സ്വരൂപിക്കുമ്പോൾ നീണ്ട ക്വട്ടേഷനുകളും വിഷയുമായി
ബന്ധമില്ലാത്ത കാര്യങ്ങളും ഉൾപ്പെടുത്തിയാൽ കേൾവിക്കാർക്ക് ഇഷ്ടപ്പെടുകയില്ല.
.
അബദ്ധങ്ങൾ പറയുന്നവരെ മാധ്യമങ്ങൾ പരിഹസിക്കും ശ്രോതാക്കൾ അറിവുള്ളവരാണ്

ആശയ വ്യക്തത , ധാരാവാഹിത്വം, ഉച്ചാരണസ്ഫുടത ,ഭാഷാ ശുദ്ധി,ആകർഷകമായ ശൈലി - എന്നിവ നല്ല പ്രസംഗത്തിന്റെ ഗുണങ്ങളാണ്.

പ്രസംഗം ആർക്കും പരിശീലിക്കാവുന്നതേയുള്ളൂ.
ആത്മവിശ്വാസമാണ് പ്രാസംഗികന്റെ ഏറ്റവും വലിയ യോഗ്യത

ഗാന്ധിയെപ്പോലെ ലോക ജനതയെ ആകർഷിച്ച പല നേതാക്കളും ആദ്യകാലത്ത് പ്രസംഗവേദിയെ ഭയന്ന് പിന്മാറിയവരാണ്.

ഡെമോസ്തനിസ് എന്ന മഹാനായ ഗ്രീക്ക് പ്രഭാഷകൻ വിക്ക് ഉള്ള ആളായിരുന്നു അദ്ദേഹം കടൽത്തീരത്ത് പോയി നിന്ന് പ്രസംഗിച്ചു പഠിച്ചു.
 കണ്ണാടിയിൽ നോക്കിയും മരങ്ങൾക്ക് നേരെ നോക്കിയും തനിയെ പ്രസംഗിച്ചു പഠിക്കാവുന്നതാണ്.അമേരിക്കൻ പ്രസിഡൻറ് ആയിരുന്ന എബ്രഹാം ലിങ്കൻ മരങ്ങൾക്ക് നേരെ നോക്കി ആണത്രേ ആദ്യകാലത്ത് പ്രസംഗം പരിശീലിച്ചത്.

ഒരിക്കലും ഉപന്യാസം വായിക്കുന്നതുപോലെയാവരുത് പ്രസംഗം. കാണാതെ പഠിച്ച് പറയുന്നതുപോലെ ആവാനും പാടില്ല.

നല്ല ഉച്ചാരണശുദ്ധി പ്രസംഗകനു
ആവശ്യം വേണ്ട ഗുണമാണ് .ഒപ്പം ധാരാളം പദസമ്പത്തും
വേണം അവയുടെ അർഥവും പ്രയോഗ രീതികളുംകൂടി
അറിഞ്ഞിരിക്കണം. എങ്കിലെ പ്രസംഗത്തിന് ഒഴുക്ക് ഉണ്ടാവൂ .
സമർത്ഥമായ രീതിയിൽ കവിതയും പഴഞ്ചൊല്ലുകളും ശൈലികളും ഉപയോഗിക്കാൻ പ്രാസംഗികന് കഴിവുണ്ടായിരിക്കണം

പ്രസംഗം ഒരിക്കലും അധികപ്രസംഗം ആവരുത് . ഒരു നീണ്ട
പ്രസംഗം സദസ്യരെ മുഷിപ്പിക്കും .ഏറ്റവും നല്ല വാക്കുകളിൽ,
കുറഞ്ഞ സമയത്തിൽ, ഒട്ടും ആശയം ചോരാതെ പ്രസംഗിക്കുക
ഏറ്റവും നല്ല പ്രസംഗമാവും. 

തത്സമയം ശേഖരിക്കുന്ന
ആശയങ്ങൾ
വച്ചുള്ള പ്രസംഗത്തിന് കൂടുതൽ സ്വാഭാവികത
ഉണ്ടാവും. അധികം ദീർഘിപ്പിക്കാതെ പ്രാസംഗo നിറുത്താനും
അത് സഹായിക്കും .

ശബ്ദ വിന്യാസം ആവശ്യമാണ്‌ .
ശബ്ദത്തിന് മുഴക്കവും ഘനവും കൊടുക്കാം. അത് പറയുന്നതിന്റെ
ഗൌരവം കൂട്ടും. അത് പോലെ ഇടയ്ക്ക് അല്പം
ശബ്ദം താഴ്ത്തി പറയുമ്പോഴും പ്രസംഗത്തിന്റെ ഭംഗി
കൂടും .ഒരേപോലെ ഒരേ വേഗതയിൽ ഒരു അര മണിക്കൂർ
സംസാരിച്ചാൽ ടേപ്പ് റിക്കോർഡർ ഓണ്‍ ചെയ്തത് പോലെയാവും.
ഇടയ്ക്കിടെ ചെറിയ നിർത്തലുകളും ശബ്ദത്തിന്റെ
ഉയർച്ചതാഴ്ച്ചകളും കൃത്യമായി സംയോജിപ്പിച്ചാൽത്തന്നെ
പ്രസംഗo ഗംഭീരമാക്കാം.

സംഗീതവും സാഹിത്യവും ഒക്കെ നമ്മളെ  ആഹ്ലാദിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാൽ പ്രസംഗം കർമ്മപഥത്തിൽ മുന്നേറുവാനുള്ള ശക്തി പകരുകയാണ് ചെയ്യുന്നത്. ശരിയായ പ്രവർത്തിയെ കുറിച്ച് ഉദ്ബോധിപ്പിക്കുവാൻ പ്രസംഗത്തിന് കഴിയും.വാക്കുകൾ ഔചിത്യപൂർവ്വം ഉപയോഗിക്കുമ്പോഴാണ് ഇത് സാധിക്കുന്നത്.ഫ്രഞ്ചുകാരെ യുദ്ധം ചെയ്യാൻ പ്രാപ്തരാക്കിയത് നെപ്പോളിയന്റെ പ്രസംഗങ്ങൾ ആണ്. ഹിറ്റ്ലർക്കെതിരെ അണിനിരക്കാൻ ബ്രിട്ടീഷ് സൈന്യത്തിന് ശക്തി നൽകിയത് വിൻസ്റ്റൻ ചർച്ചിലിന്റെ പ്രസംഗങ്ങളാണ്.ഭഗവത്ഗീതയും ഇതിന് ഉദാഹരണമാണ്.

തയ്യാറെടുപ്പ്
പ്രസംഗ വിഷയം നേരത്തെ തന്നെ പഠിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കണം.
പറയേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടായിരിക്കണം. എവിടെ തുടങ്ങി എന്തൊക്കെ പറഞ്ഞ്  അവസാനിപ്പിക്കണം എന്ന് മുൻധാരണ ഉണ്ടായിരിക്കണം. പ്രസംഗത്തിന് തൊട്ടുമുമ്പ് ഉണ്ടാകുന്ന കാര്യങ്ങൾ അനുസരിച്ച് ചെറിയ മാറ്റങ്ങൾ വരാമെങ്കിലും രൂപരേഖ നേരത്തെ മനസ്സിലുണ്ടായിരിക്കണം.

പ്രസംഗത്തിന് മുമ്പ് വായനയും പഠനവും ചിന്തയും ഉണ്ടാവണം.നോട്ടുകൾ കുറിക്കണംആരോടാണ് പ്രസംഗിക്കുന്നത് എന്ന കാര്യം ഓർത്തുകൊണ്ടാവണം എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുന്നത്.

വലിയ ആശയങ്ങൾ അതേപടി പറയുന്നതിന് പകരം ശ്രോതാക്കളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങൾ ആക്കി പറയുന്നതാണ് നല്ലത്

പ്രസംഗവേദിയിൽ ഇരിക്കുന്നത് പോലും ആളുകൾക്ക് മതിപ്പുളവാക്കുന്ന രീതിയിലായിരിക്കണം.

പ്രസംഗത്തിനിടയിൽ എപ്പോഴും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നത് നല്ല ശീലമല്ല.

പ്രഭാഷകന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ് പ്രസംഗം , സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ നടത്തിയ പ്രസംഗം അദ്ദേഹത്തിനെ ലോകപ്രശസ്തനാക്കി .നെഹൃവും  മറ്റു നേതാക്കളും നടത്തിയ പ്രസംഗങ്ങൾ അനേകായിരങ്ങളെ സ്വാധീനിച്ചു.

അനർഗളമായി വാക്കുകളുടെ പ്രവാഹം സൃഷ്ടിച്ചത് കൊണ്ട് കാര്യമില്ല അത് വെടിക്കെട്ടിന്റെ പ്രതീതിയായിരിക്കും ജനിപ്പിക്കുക. ഉചിതമായ സ്ഥാനത്ത് നിർത്തി ആരോഹണ അവരോഹണ രീതിയിൽ ശ്രോതാക്കളെ കയ്യിലെടുക്കാൻ കഴിയണം.

പ്രസംഗം തുടങ്ങുന്നതിന് ഒരു മുഖവുര വേണം എന്നാൽ അത് സന്ദർഭവുമായി ബന്ധമില്ലാത്തതായിരിക്കരുത്.

ആശയങ്ങൾ ക്രമീകരിക്കാതെ പ്രസംഗവേദിയിൽ വരുന്നവർക്ക് പ്രസംഗം അവസാനിപ്പിക്കാൻ പ്രയാസമായിരിക്കും

സമയനിഷ്ഠ വേണം
 മനസ്സിൽ ഉദ്ദേശിച്ചതെല്ലാം പറഞ്ഞു തീർത്തേ അടങ്ങു എന്ന വാശി വേണ്ട
 ശ്രോതാക്കൾക്ക് മടുക്കും മുമ്പേ പ്രസംഗം അവസാനിപ്പിക്കണം.

പറയാൻ ശ്രമിച്ച പ്രധാന കാര്യം പ്രസംഗത്തിന്റെ അവസാനത്തിൽ ഒന്നുകൂടി സൂചിപ്പിക്കാം അവസാനം ഉചിതമായ മഹദ് വാക്യം  പറയാവുന്നതാണ്.

നീതിബോധം , സ്വാതന്ത്ര്യ ദാഹം, അഭിമാന ബോധം, ഭക്തി തുടങ്ങിയ ആശയങ്ങൾ കൊണ്ട് ജനങ്ങളെ ആവേശഭരിതരാക്കുവാൻ ലോകപ്രശസ്തരായ വാഗ്മികൾക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രസംഗകന്റെ ഹൃദയത്തിൽ നിന്നു വരുന്ന വാക്കുകൾക്ക് മാത്രമേ കാണികളെ ആവേശഭരിതരാക്കുവാൻ കഴിയു . "ആ മഹാദീപം അണഞ്ഞു നമുക്ക് ചുറ്റും അന്ധകാരമേ കാണാനുള്ളു നമ്മുടെ പ്രിയ നേതാവ് , നമ്മുടെ രാഷ്ട്രപിതാവായ ബാപ്പു നമ്മെ വിട്ടു പോയി. " - നെഹ്രു

യുക്തിയും ചിന്തയും ആവശ്യമാണെങ്കിലും വികാരങ്ങളാണ് നമ്മെ കൂടുതൽ സ്വാധീനിക്കുന്നത്.

വികാരം ആത്മാർത്ഥത ചൈതന്യം ഇവ പ്രഭാഷകന്റെ വാക്കുകളിൽ ഉണ്ടാവണം -

അലങ്കാരങ്ങളും ഉപമകളും കവി വാക്യങ്ങളും ഔചിത്യപൂർവ്വം ഉപയോഗിക്കാം

.മാർട്ടിൻ ലൂഥർ കിംഗ് പ്രശസ്തമായ പ്രസംഗത്തിൽ "നമ്മൾ ഒരു ചെക്ക് മാറാൻ വന്നവരാണ് നൂറുവർഷം മുമ്പ് കിട്ടിയ ചെക്ക് ഈ രാഷ്ട്രം നമുക്ക് ഒരു വണ്ടി ചെക്ക് നൽകി കബളിപ്പിച്ചിരിക്കുകയാണ് സമ്പൽസമൃദ്ധ അമേരിക്കയിൽ നീഗ്രോ ദാരിദ്ര്യത്തിന്റെ ഏകാന്ത ദ്വീപിൽ കഴിയുന്നു. " 1963 വാഷിംഗ്ടൺ

ഹാ . കഷ്ടം തുടങ്ങിയ വ്യാക്ഷേപകങ്ങൾ വാക്യങ്ങൾക്കിടയിൽ മതി, പ്രസംഗ ആരംഭത്തിൽ പാടില്ല.

യുദ്ധ രംഗങ്ങളിൽ തോക്കുകളെക്കാൾ ഏറെ മനുഷ്യരെ ആവേശം കൊള്ളിച്ചത് വാക്കുകളാണ്.

(ആശയ സമ്പാദനം - റെജി കവളങ്ങാട്)






























2022, മാർച്ച് 18, വെള്ളിയാഴ്‌ച

ശസ്ത്രക്രിയ

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കേരള സാഹിത്യ അക്കാദമി പുരസ്കാരം വയലാർ അവാർഡ് എന്നിവ ലഭിച്ചിട്ടുള്ള  എഴുത്തുകാരനാണ് കെ പി രാമനുണ്ണി .വിധാതാ വിൻറെ ചിരി, സൂഫി പറഞ്ഞ കഥ ,  ദൈവത്തിൻറെ പുസ്തകം തുടങ്ങിയവയാണ് അദ്ദേഹത്തിൻറെ പ്രധാന കൃതികൾ .സൂഫി പറഞ്ഞ കഥ എന്ന നോവൽ സിനിമയാക്കിയിട്ടുണ്ട്.

മധ്യവയസ്കനായ  ഒരാൾക്ക് അയാളുടെ അമ്മയുമായുള്ള തീവ്രമായ വൈകാരിക ബന്ധത്തിൻറെ ആഖ്യാനമാണ് ശസ്ത്രക്രിയ എന്ന കഥ . ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ്പറേഷൻ തീരുമാനിച്ചതോടുകൂടി അമ്മ മകനോട് വിചിത്രമായ രീതിയിൽ പെരുമാറാൻ തുടങ്ങുന്നു.
അവർ ഇമവെട്ടാതെ മകനെ ദീർഘനേരം നോക്കി നിൽക്കുന്നു.കുളിച്ചു വരുന്ന മകൻറെ തല വീണ്ടും തുവർത്തി രാസ്നാദിപ്പൊടിയിട്ടു  കൊടുക്കുന്നു.ഭാര്യയോട് അനുവാദം ചോദിച്ചതിനു ശേഷം അയാളെ കൂടെ കിടത്തി ഉറക്കുന്നു.ഉറങ്ങാതെ അയാളുടെ തലയിൽ തടവി കൊണ്ടിരിക്കുന്നു.മകൻറെ തല മടിയിൽവെച്ച് കുട്ടിക്കാലത്തെ കഥകൾ പറഞ്ഞു കൊടുക്കുന്നു.ജനറൽ ഹോസ്പിറ്റലിലെ സീനിയർ സർജനായ മകൻ അയാളുടെ ആറു വയസ്സുള്ള കുട്ടിയെ പോലും ലാളിക്കുന്നത് നിർത്തിയ സമയത്താണ് അമ്മ ഇത്തരത്തിൽ പെരുമാറുന്നത് .
ബാല്യത്തിലേ പിതാവിനെ നഷ്ടപ്പെട്ട അയാളെ അമ്മ  വളരെ കരുതലോടെയാണ് വളർത്തിയത്.അമിത ലാളന കൊണ്ട് മകൻ വഷളാകുമെന്ന് ഭയന്ന് സ്നേഹം പോലും വളരെ പിശുക്കിയാണ് പ്രകടിപ്പിച്ചിട്ടുള്ളത്. അയാളുടെ വിവാഹശേഷം  മകൻറെ സ്വകാര്യതയിൽ നിന്ന് മന:പൂർവ്വം അകന്നു നിൽക്കുവാനും അവർ ശ്രമിച്ചിരുന്നു.

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം താൻ ജീവിച്ചിരുന്നില്ലെങ്കിലോ എന്ന ചിന്ത അമ്മയെ പിടി കൂടുന്നു.  മകനെ ജീവനുതുല്യം സ്നേഹിക്കുന്ന അമ്മയാണ് ഈ കഥയിൽ ഉള്ളത് . എന്നാൽ അത് മറച്ചുവച്ചാണ് അവർ അവനെ വളർത്തിയത്. തൻറെ അവസാനദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന ചിന്തയിൽ നിന്നും അവർക്ക് രക്ഷപെടാൻ ആവുന്നില്ല. മകൻ മുതിർന്ന ആൾ ആയി എന്ന യാഥാർത്ഥ്യം മറന്ന് ഒരു ഭ്രാന്തിയെ പോലെ അവർ താൻ അത്രയുംകാലം ഒളിപ്പിച്ചുവെച്ച സ്നേഹം പ്രകടിപ്പിക്കുന്നു. തൻറെ ശരീരത്തിൽ തൻറെ മകൻ തന്നെ ശസ്ത്രക്രിയ ചെയ്യണമെന്ന് അവർ വാശി പിടിക്കുന്നു. 

അമ്മയുടെ ഗർഭപാത്രത്തിൽ നിന്നാണ്  ജീവിതം ആരംഭിക്കുന്നത്.
ഒരു അവയവം എന്നതിനുമപ്പുറം ജീവിതത്തിൻറെ ആരംഭം കുറിക്കുന്ന സ്ഥലം എന്നും  തലമുറയിൽ നിന്നും തലമുറയിലേക്കുള്ള തുടർച്ച സംഭവിക്കുന്ന സ്ഥലം എന്നും ഉള്ള പ്രാധാന്യം ആ ശരീരഭാഗത്തിനുണ്ട് . 
വാർദ്ധക്യത്തിനോടടുത്ത മകനെ ബാല്യത്തിലേക്ക് തിരിച്ചു കൊണ്ടു പോകുവാൻ ഉള്ള ഒരു അമ്മയുടെ വിഫലമായ ശ്രമം കഥയെ ഹൃദയസ്പർശിയാക്കി മാറ്റുന്നു.
കാലമെത്രകഴിഞ്ഞാലും അമ്മ മനസ്സിന് മാറ്റമുണ്ടാവില്ല മക്കളെന്നും അമ്മയ്ക്ക് കുട്ടികൾ തന്നെ  , ഒരു ശസ്ത്രക്രിയ ചിലപ്പോൾ ജീവിതത്തിന് വിരാമം ഉണ്ടാക്കിയേക്കാം. ഈ തിരിച്ചറിവ് തന്നെയാണ് പ്രായം മറന്ന് മകനെലാളിക്കാൻ ഈ അമ്മയെ പ്രേരിപ്പിക്കുന്നത്. ബാല്യത്തിന്റെ ഗൃഹാതുരത്വവും മരണ ബോധവും നിറഞ്ഞുനിൽക്കുന്ന കഥയാണ് ശസ്ത്രക്രിയ.   കവിഞ്ഞൊഴുകുന്ന മാതൃ സ്നേഹം വിചിത്രമായെ പെ
രുമാറ്റങ്ങളെ സാധൂകരിക്കുകയും യുക്തിയെ അപ്രസക്തമാക്കുകയും ചെയ്യുന്നുണ്ട്. എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു കുട്ടി ഉണ്ട് എന്ന സത്യം ഈ കഥ വെളിപ്പെടുത്തുന്നു.

2022, മാർച്ച് 16, ബുധനാഴ്‌ച

സംക്രമണം

പ്രശസ്ത കവി ആറ്റൂർ രവിവർമ്മയുടെ കവിതയാണ് സംക്രമണം.തൻറെ ഉള്ളിൽ കുറെ നാളായി ഒരുത്തിയുടെ ജഡം അളിഞ്ഞു നാറുന്നു എന്നു പറഞ്ഞുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. സ്ത്രീ സമൂഹത്തിൽ നേരിടുന്ന ദുരവസ്ഥകൾ ആണ് ഈ അളിഞ്ഞുനാറ്റം.

അറിവ് വെച്ചപ്പോൾ മുതൽ അവൾ കവിയുടെ കണ്ണിലൊരു നൂലട്ട ആയി ഉണ്ട് .
കണ്ണിൻറെ കാഴ്ച തെളിയുന്നതിനായി കണ്ണിൽ ഇടാറുള്ള ചെറിയ വിരയാണ് നൂലട്ട . തലമുറകൾക്ക് ജന്മം നൽകി വളർത്തി വലുതാക്കുന്ന സ്ത്രീ ജന്മങ്ങൾക്ക് നൂലട്ടയുടെ വിലയേ സമൂഹം കല്പിക്കുന്നുള്ളു , കണ്ണുതെളിയുമ്പോൾ അവളെ വേണ്ടെന്നുവയ്ക്കും.

കിടയ്ക്കുക എന്നാൽ കിട്ടുക എന്നാണർഥം അവൾക്ക് ഒരു പെണ്ണിന്റെ തല കിടച്ചു എങ്കിലും 
കണ്ണുകൊണ്ട് ലോകത്തിൻറെ വിശാലത കാണുവാനും കാതു കൊണ്ട് കടലിൻറെ ശബ്ദം കേൾക്കുവാനും അവസരം കിട്ടുകയില്ല. അവൾ വീടിനുള്ളിൽ തളച്ചിടപ്പെടുന്നു.
 അവളുടെ വായ നിശ്ശബ്ദമാക്കപ്പെടുന്നു അവളുടെ ചുണ്ടുകൾ മുറിവിന് വക്കുകളാണ് എന്ന് കവി പറയുന്നു.

അവളുടെ ജോലി സമയം തീരുമ്പോൾ നക്ഷത്രങ്ങൾ പോലും ഉറങ്ങിയിട്ടുണ്ടാവും അവൾ ജോലികളെ കുറിച്ച് ഓർത്ത് പിടഞ്ഞെണീക്കുമ്പോൾ സൂര്യൻ ഉണർന്നിട്ടുണ്ടാവില്ല.
മനുഷ്യവർഗ്ഗം ഏറെ പുരോഗമിച്ചെങ്കിലും സ്ത്രീകളുടെ അവസ്ഥ പഴയതു തന്നെയാണ്.
പലരംഗങ്ങളിലും  പുരോഗമിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും  അവൾ ഇപ്പോഴും  പീഡനം അനുഭവിക്കുന്നു.
ചവിട്ടു കൊണ്ടിട്ടും ഉണരാത്തതുപോലെ തൻറെ  ദുരവസ്ഥ തൻറെ വിധിയാണ് എന്നുള്ള ഒരു വിശ്വാസവും അവൾക്കുണ്ട്.

കുറ്റിച്ചൂലിനും നാറാത്തേപ്പിനും ഒപ്പം ജീവിച്ച് മണ്ണിൽ അടിഞ്ഞുകൂടേണ്ടവളാണ് അവൾ  . 
കവിതയുടെ ആദ്യ പകുതിയിൽ ചരിത്രത്തിൽ സംഭവിച്ചതും ഇപ്പോഴും തുടരുന്നതുമായ സ്ത്രീ ജീവിതത്തിനെ ചുരുങ്ങിയ വാക്കുകളിൽ നൂലട്ട, നാറാത്തേപ്പ്, തുടങ്ങിയ സാദൃശ്യ കല്പനകളിലൂടെ കവി വ്യക്തമാക്കുന്നു ,

രണ്ടാം പകുതിയിൽ കവിക്ക് സ്ത്രീ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നമാണ് അവതരിപ്പിക്കുന്നത്.

ഒരു യന്ത്രം അഴിച്ചെടുക്കും പോലെ പെണ്ണിന്റെ ആത്മാവ് അഴിച്ചെടുത്ത് വേറൊരു ശരീരത്തിൽ ചേർക്കുമെന്ന് കവി പറയുന്നു. നൂലട്ടപോലെയുള്ള പെണ്ണിൻറെ ഉടലിൽ അല്ല മറിച്ച് ഊരിൽ ഇറങ്ങി വേട്ടയാടുന്ന നരഭുക്കായ കടുവയിൽ ആണ് കവി പെണ്ണിൻറെ ആത്മാവിനെ ചേർക്കുന്നവത് . 
സ്വന്തം കഴിവുകൊണ്ട് ജീവിക്കുന്നവളും ആരുടെയും ഔദാര്യത്തിനു പോകാത്തവളുമായ് പെണ്ണിനെയാണ് കവി സ്വപ്നം കാണുന്നത്.

പെണ്ണിൻറെ നാവ് അഴിച്ചെടുത്ത് ചേർക്കാൻ പോകുന്നത് കൊടിച്ചി പട്ടിയുടെ ഉടലിൽ അല്ല മറിച്ച് വളഞ്ഞ് നിന്ന് വേയാടുന്ന ചെന്നായയിൽ ആണ്.സ്വന്തം അവകാശങ്ങൾക്കായി ഒന്നിച്ചുനിന്ന് ശബ്ദിക്കുന്ന പെണ്ണിനെയാണ് കവി ഉദ്ദേശിക്കുന്നത്.

അവളുടെ വിശപ്പ്  നാടുകളെ ദഹിപ്പിക്കുന്ന കാട്ടുതീയിൽ ചേർക്കും .അവളുടെ വേദന 
ചലവും ചോരയുമൊലിക്കുന്ന സന്ധ്യയിലാണ് ചേർക്കുന്നത്.അവളുടെ ശാപം  വിളനിലങ്ങൾ ഉണക്കുന്ന സൂര്യൻ ആകുമെന്നും അവളുടെ മരണം കവി ഒരു ബലിമൃഗത്തിന്റേതാക്കുന്നു വസൂരിമാല കോർത്ത ആകാശത്തിലെ ബലിമൃഗമാണത്   അതായത് പെണ്ണിന്റെ മരണം ദുരിത കാലത്തിന്റെ അടയാളമാകണം.

  സ്വന്തം തീരുമാനങ്ങളിലും ഇഷ്ടങ്ങളിലും ഉറച്ച് പുരുഷനൊപ്പം ലോകത്തിനെ നയിക്കുന്ന സ്ത്രീജീവിതമാണ് കവി സ്വപ്നം കാണുന്നത്. പെണ്ണിനെ വേട്ടയാടുന്ന  എല്ലാത്തിന്റെയും നാശം കവി ആഗ്രഹിക്കുന്നു.

ദുഃഖവും നിരാശയും നിറഞ്ഞ വേട്ടയാടപ്പെടുന്ന സ്ത്രീജീവിതം കവിയുടെ സ്വപ്നങ്ങളിലേക്ക് സംക്രമിക്കുന്നതിനെക്കുറിച്ചാണ് സംക്രമണം എന്ന കവിത പ്രതിപാദിക്കുന്നത്.

പാഠവിശകലനം - കവളങ്ങാടൻ

2022, മാർച്ച് 6, ഞായറാഴ്‌ച

അനുകമ്പ - ശ്രീനാരായണഗുരു

ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ കേരളീയ സമൂഹത്തിനെ അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ മുന്നിട്ടിറങ്ങിയ സാമൂഹിക പരിഷ്കർത്താക്കളിൽ പ്രധാനിയായിരുന്നു ശ്രീനാരായണഗുരു. ജാതിമത ങ്ങൾക്ക് അതീതമായി മനുഷ്യരെ ഒന്നിപ്പിക്കുവാനും അദ്ദേഹം ശ്രമിച്ചു. ഗുരു രചിച്ച അനുകമ്പാദശകം എന്ന പ്രാർത്ഥനയുടെ  ഭാഗമാണ് പാഠഭാഗം . ഒരു പീഡ എറുമ്പിനു പോലും വരുത്താതിരിക്കാൻ തക്ക അനുകമ്പയും എല്ലായ്പോഴും ഈശ്വരവിശ്വാസവും തനിക്ക് ഉണ്ടാകണമെന്നാണ് ഗുരു പ്രാർത്ഥിക്കുന്നത്.
മനുഷ്യനെ മാത്രമല്ല എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കുവാനും സംരക്ഷിക്കുവാനും ഉള്ള മഹത്തായ ഒരു ദർശനം വരികളിൽ കാണാൻ കഴിയും. ഉറുമ്പിനെ പോലും ഉപദ്രവിക്കാതെ ഇരിക്കണം എന്ന് പറയുന്ന കവി മനുഷ്യരെ മാത്രമല്ല കാഴ്ചയിൽ ഉൾപ്പെടുത്തുന്നത്.

അരുൾ (കാരുണ്യം) കൊണ്ടാണ് എല്ലാ സന്തോഷങ്ങളും ഉണ്ടാകുന്നത്. കാരുണ്യമില്ലാത്ത മനസ്സാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം.മനസ്സിലെ ഇരുട്ട് (തിന്മ ) കാരുണ്യത്തിനെ ഇല്ലാതെയാകും ഇത് എല്ലാ  ദുരിതങ്ങൾക്കും ഹേതുവായി തീരും.

അരുൾ അൻപ് അനുകമ്പ എന്നീ മൂന്നു വാക്കുകൾക്കും ഒരേ അർത്ഥമാണ് .ഈ അനുകമ്പ ജീവിതമാകുന്ന കടലിനെ തരണം ചെയ്യുവാനുള്ള തോണിയാണ് എന്ന് ഗുരു പറയുന്നു.അരുളുള്ളവനാണു ജീവി എന്ന  നവാക്ഷരി (9 അക്ഷരമുള്ള വാക്ക് ) ഉരുവിടണം. .അതായത് ജീവൻറെ പ്രധാന ലക്ഷണമായി ഗുരു അനുകമ്പയെ കാണുന്നു.

കാരുണ്യമില്ലാത്ത ഒരാൾ അസ്ഥിയും തോലും ഉള്ള നാറുന്ന ഒരു ശരീരം മാത്രമാണെന്നും അയാളുടെ ജീവിതം മരുഭൂമിയിൽ വീണ ജലബിന്ദു പോലെ നിഷ്പ്രയോജനം ആണെന്നും  അയാൾ സുഗന്ധമോ ഫലമോ ഉണ്ടാകാത്ത പുഷ്പം പോലെയാണ് എന്നും ഗുരു പറയുന്നു.

സഹജീവികളോട് കാരുണ്യം ഇല്ലാത്ത ഒരാൾ മനുഷ്യൻ എന്ന്  വിളിക്കുവാൻ യോഗ്യനല്ല എന്നാണ് ഈ വരികളുടെ ആശയം .

ഏതെങ്കിലും പ്രത്യേക മതത്തിന്റെ ഈശ്വരനാമങ്ങൾ ഇവിടെ ഉപയോഗിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ് , മതങ്ങളുടെ പേരിലുള്ള ശത്രുതയും വിവേചനങ്ങളും എതിർത്തയാളായിരുന്നു ശ്രീനാരായണ ഗുരു.

2022, മാർച്ച് 2, ബുധനാഴ്‌ച

പീലിക്കണ്ണുകൾ

പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  കവിയാണ് ചെറുശ്ശേരി .കൃഷ്ണൻറെ ബാല്യം മുതലുള്ള കഥ ലളിതമായ ഭാഷയിൽ  താരാട്ടു പാട്ടിൻറെ ഈണത്തിൽ എഴുതിയ കാവ്യമാണ് കൃഷ്ണഗാഥ . ചെറുശ്ശേരിക്കും മുമ്പ്  ഉണ്ടായിരുന്ന പ്രധാന കവികൾ രാമചരിതം എഴുതിയ ചീരാമകവിയും നിരണം കവികളും മണിപ്രവാള കവികളും ആയിരുന്നു. .അവരുടെ കാവ്യങ്ങളിലെ ഭാഷ ഇന്നത്തെ മലയാളവുമായി പൂർണ്ണമായും ചേർന്നു പോകുന്നതല്ല. ഭാഷയുടെ വളർച്ചയുടെ ഘട്ടങ്ങളിലെ കവികളായി ആണ് അവർ കരുതപ്പെടുന്നത്.

അമ്പാടിയിൽ നിന്ന് മധുരയിലെത്തി കംസനെ വധിച്ച് ഉഗ്രസേന മഹാരാജാവിനെ മോചിപ്പിച്ച്  വീണ്ടും രാജാവാക്കുകയും തൻറെ അച്ഛനമ്മമാരെ വീണ്ടെടുക്കുകയും  ചെയ്ത കൃഷ്ണനെ  കാണാൻ വളർത്തച്ഛനായ നന്ദഗോപരും യാദവൻമാരും എത്തിച്ചേരുന്നു . അവർ അമ്പാടിയിലേക്ക് തിരിച്ചുപോകുമ്പോൾ  കൃഷ്ണൻ പറയുന്ന വാക്കുകൾ ആണ് പാഠഭാഗത്തിൽ ഉള്ളത്.
അച്ഛനോടും സുഹൃത്തുക്കളോടും ഉള്ള  സ്നേഹപ്രകടനം എന്നതിലും ഏറെ  അമ്മയോടുള്ള കൃഷ്ണൻറെ  ഇഷ്ടം  സൂചിപ്പിക്കുന്ന വാക്കുകളാണ്  ഈ വരികളെ ആകർഷകമാക്കുന്നത് .

കൃഷ്ണൻ ആദ്യം നന്ദഗോപരോടാണ് യാത്ര പറയുന്നത് , താൻ ഉടനെ അമ്പാടിയിലേക്ക് തിരിച്ചുവരുമെന്നും  സ്വന്തം അച്ഛനമ്മമാരെ കിട്ടി എന്നതുകൊണ്ട് ഇവിടെ ഏറെക്കാലം  പാർക്കുകയില്ല എന്നും  ആറ്റിലും തീയിലും വീഴാതെ തന്നെ പോറ്റിവളർത്തിയ നന്ദഗോപരും യശോദയും ആണ് തൻറെ  സ്വന്തം അച്ഛനമ്മമാർ എന്നും കൃഷ്ണൻ പറയുന്നു. തൻറെ സുഹൃത്തുക്കളോട് കൃഷ്ണൻ യാത്രപറയുമ്പോൾ  കാളിന്ദി തീരത്തെ കാനനം തന്നിലെ കായ്കളെ  തിന്നല്ലോ ഞാൻ വളർന്നു - എന്ന് പറയുന്നുണ്ട് , കൃഷ്ണന്  അമ്പാടിയിലെ കാളിന്ദി തീരവും അവിടുത്തെ ബാല്യകാല കേളികളും സുഹൃത്തുക്കളും ഒരിക്കലും മറക്കാനാവുന്നതല്ല, ധാരാളം കവികൾ കൃഷ്ണൻറെ ബാല്യകാലം വർണിച്ചിട്ടുണ്ട്. 

അമ്മക്ക് കൃഷ്ണൻ വസ്ത്രങ്ങൾ സമ്മാനമായി കൊടുത്തുവിടുന്നു , അമ്മ തരുന്ന പാലും വെണ്ണയും കിട്ടാഞ്ഞ് വേദനയുണ്ടെന്നും . അവ കൊടുത്തുവിടണമെന്നും പറയുന്നു, ചിറ്റാട, കണ്ടിക്കഞ്ചേ
ല , മഞ്ഞൾ മുക്കിയ ചേല തുടങ്ങി കേരളത്തിലെ പഴയ കാല വസ്ത്രങ്ങളെ പറ്റിയുള്ള സൂചന ഇവിടെ കാണാം , യശോദ വെറ്റില തിന്ന് ചൊരുക്കുന്നതും ഓണവില്ലിനെപ്പറ്റിയുള്ള പരാമർശവും കൃഷ്ണഗാഥക്ക് കേരളീയത നൽകുന്നുണ്ട്.
കൃഷ്ണൻ പിള്ളരെ നുള്ളിയതിന് അമ്മ മയിൽപ്പീലി കൊണ്ടടിക്കുന്നതും കൃഷ്ണൻ പിണങ്ങി ഊണിന് ചെല്ലാതിരിക്കുന്നതും അത്യന്തം സാഹിത്യ സുന്ദരമായ ഭാഗങ്ങളാണ്.

നണ്ണി, വാരാതെ , തെണ്ടമായി തുടങ്ങിവ പ്രാചീന പദങ്ങളും പാഠഭാഗത്ത് കാണാം. ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിൽ പ്രധാന നാഴികക്കല്ലു തന്നെയാണ് കൃഷ്ണഗാഥ എന്ന കാവ്യം.

ചരിത്രം - ഡി വിനയചന്ദ്രൻ

ആദ്യമാരും ശ്രദ്ധിച്ചില്ല 
എല്ലാവരും ഉണരുന്നതിനുമുമ്പ് ഗ്രാമത്തിലെ കൊല്ലൻ അവൻറെ ഉലയിൽ തീ ഊതി
ഉലയിൽ തീ ചെമന്നു
ഉലയിൽ കിടന്ന്  കിടന്ന് പകലും

അധ്വാന വർഗ്ഗത്തിൻറെ ഉയർത്തെഴുന്നേൽപ്പിനെ ചിത്രീകരിക്കുന്ന  കവിതയാണ് ഡി വിനയചന്ദ്രന്റെ ചരിത്രം .

മാറ്റങ്ങൾ  പെട്ടെന്നാരും ശ്രദ്ധിച്ചെന്ന് വരികയില്ല . എല്ലാവരും ഉണരുന്നതിനുമുമ്പ് ഉണർന്നത് ഗ്രാമത്തിലെ കൊല്ലൻ ആയിരുന്നു . അവൻറെ ഉലയിൽ കിടന്ന് ഇരുമ്പു ചെമന്നു , ഉലയിൽ കടന്ന് പകലും ചെമന്നു എന്ന് കവി പറഞ്ഞിരിക്കുന്നു . അധ്വാനിക്കുന്ന തൊഴിലാളിയുടെ ഉള്ളിൽ ഉണരുന്ന വിപ്ലവ ബോധമാണ് ആണ് കവി സൂചിപ്പിക്കുന്നത് , ചുവപ്പ് വിപ്ലവത്തിൻറെ നിറം ആണ് , തൊഴിലാളികളുടെ ചിന്തകൾ മാറാൻ തുടങ്ങുമ്പോൾ  കാലം മാറുന്നു. പഴുത്ത ഇരുമ്പിൽ കൂടം തട്ടി ആയിരം രൂപങ്ങൾ വളരുന്നു എന്ന് കവി പറയുന്നു, പണിയെടുക്കുന്നവൻ അവൻറെ ഇല്ലായ്മകളിൽ നിന്ന്  പ്രതികരിച്ചു തുടങ്ങുന്നതും  അവൻറെ മനസ്സിൽ പുതിയ ആശയങ്ങൾ ഉണരുന്നതും  അതിൽനിന്ന് പുതിയ മനുഷ്യർ ഉണ്ടാകുന്നതും  കാലം മാറുന്നതും ചരിത്രം മാറുന്നതും ആണ് കവി ചിത്രീകരിക്കുന്നത്. 
പഴയ കവിത സമൂഹത്തിൻറെ മേലേക്കിടയിലുള്ള ജീവിതം ചിത്രീകരിച്ചപ്പോൾ  പുതിയ കവിത സമൂഹത്തിലെ സാധാരണക്കാരുടെ ഭാഷയിൽ അധ്വാനിക്കുന്നവരുടെ ജീവിതം ചിത്രീകരിക്കുന്നു. സമൂഹത്തിലും കവിതയിലും ഉണ്ടായ മാറ്റം  ഈ കവിത സൂചിപ്പിക്കുന്നു. 

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...